KeralaNews

ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം: കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം പൊളിയുന്നു; വെളിപ്പെടുത്തലുമായി മരണപ്പെട്ടയാളുടെ മകള്‍

കോട്ടയം: ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. മരിച്ച തോമസ് ജേക്കബിന്റെ മകള്‍ റെനി രംഗത്ത് വന്നതോടെയാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം പൊളിയുന്നത്. ആദ്യം കണ്ടത് നഴ്സിനെയും ഡ്യൂട്ടി ഡോക്ടറെയുമാണെന്നും ഇവര്‍ കയ്യൊഴിഞ്ഞതോടെയാണ് പിആര്‍ഒയെ സമീപിച്ചതെന്നും റെനി മധ്യമങ്ങളോട് പറഞ്ഞു. പിആര്‍ഒയുടെ ഭാഗത്തുനിന്ന് ആശയവിനിമയത്തിലുണ്ടായ വീഴ്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നായിരുന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ വാദിച്ചത്.
കടുത്ത പനിയും ശ്വാസതടസവും മൂലം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നെത്തിയ തോമസ് ജേക്കബ് ചികിത്സാ നിഷേധിച്ചതിനെ തുടര്‍ന്നാണു മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. ആദ്യം മെഡിക്കല്‍ കോളജിലും പിന്നീട് കാരിത്താസ്, മാത എന്നീ സ്വകാര്യ ആശുപത്രികളിലും എത്തിച്ച തോമസിനെ തിരിഞ്ഞു നോക്കാന്‍ ഡോക്ടര്‍മാര്‍ ആരും തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആംബുലന്‍സില്‍ വച്ചായിരുന്നു മരണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തോമസിന്റെ മകള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
എന്നാല്‍ രോഗിക്ക് ചികിത്സ നിഷേധിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് പങ്കില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. ചികിത്സാ നിഷേധത്തിന് ഐപിസി 304ാം വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ഡിവൈഎസ്പിക്കായിരിക്കും അന്വേഷണ ചുമതല. മെഡിക്കല്‍ കോളജിനു പുറമെ മറ്റ് രണ്ട് സ്വകാര്യ ആശുപത്രി അധികൃതര്‍ക്കും എതിരെ പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button