KeralaNews

അദാനിയുടെ ഒരു കമ്പനിയുമായും സര്‍ക്കാര്‍ കരാറുണ്ടാക്കിയിട്ടില്ലെന്ന് എം.എം മണി

ഇടുക്കി: കെ.എസ്.ഇ.ബിയോ സര്‍ക്കാരോ അദാനിയുടെ ഒരു കമ്പനിയുമായും കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എം.എം.മണി. കേന്ദ്ര സര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ സ്ഥാപനം നല്‍കുന്ന വൈദ്യുതിയേ വാങ്ങുന്നുള്ളൂ. മറ്റൊരു കരാറുമില്ല. ചെന്നിത്തല ചുമ്മാ വിഡ്ഢിത്തരം പറഞ്ഞ് നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടുവെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വൈദ്യുതി ബോര്‍ഡ് ഉണ്ടാക്കിയ കരാറുകളുടെ എല്ലാ വിവരങ്ങളും കെഎസ്ഇബി വെബ്സൈറ്റിലുണ്ട്. പ്രതിപക്ഷ നേതാവ് പറയുന്ന പോലെയൊന്നും ഇവിടെ ജലവൈദ്യുതി ഉണ്ടാക്കുന്നില്ല. ചുമ്മാ കഥ അറിയാതെ ആട്ടം കാണുകയാണ്.കേന്ദ്ര ഊര്‍ജ കോര്‍പ്പറേഷനില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നുണ്ട്. അതാണ് നിജസ്ഥിതി. തെറ്റിദ്ധാരണ പരത്താന്‍ വേണ്ടി ഓരോന്ന് പറയുകയാണ്.

നിയമവിരുദ്ധമായി ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് കരാറുണ്ടാക്കിയത്. പത്തു വര്‍ഷത്തേക്ക് അന്നുണ്ടാക്കിയ കരാര്‍ ഇപ്പോള്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. നിയമപരമായ നടപടികളിലേക്ക് പോകുന്നതിനാലും നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നതിനാലുമാണ് ഈ കരാര്‍ തങ്ങള്‍ റദ്ദാക്കാത്തതെന്നും മണി കൂട്ടിച്ചേര്‍ത്തു.

ചെന്നിത്തലയുടെ സമനില തെറ്റിയ പോലെയാണ് തോന്നുന്നത്. സ്വര്‍ണം പിടികൂടിയപ്പോള്‍ കേരള പോലീസ് കേസെടുക്കണമെന്ന് പറഞ്ഞു. സാമാന്യബുദ്ധിയുള്ളവര്‍ ഇങ്ങനെ പറയുമോ. വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ്. കസ്റ്റംസാണ് കേസെടുക്കേണ്ടത്. പ്രളയം വന്നപ്പോള്‍ മനുഷ്യസൃഷ്ടിയാണെന്ന് പറഞ്ഞു. കോമണ്‍സെന്‍സുള്ളവര്‍ പറയുന്ന കാര്യമല്ല അതെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് നേരത്തെ കരുതിവച്ച ബോംബ് ഇതാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. വൈദ്യുതി ബോര്‍ഡിന്റെ എല്ലാ കരാറുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ ബോംബ് ചീറ്റിപ്പോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

എല്ലാ വൈദ്യുതി കരാറും കെഎസ്ഇബിയുടെ വെബ്‌സൈറ്റിലുണ്ട്. വൈദ്യുതി മേഖലയില്‍ സ്വകാര്യ വത്കരണം ആരംഭിച്ചത് കോണ്‍ഗ്രസാണ്. അത് പൂര്‍ത്തീകരിക്കുന്ന ശ്രമമാണ് ഇപ്പോള്‍ ബിജെപി നടത്തുന്നത്. നേരത്തെ കരുതിയ ബോംബില്‍ ഒന്ന് ഇതാണെങ്കില്‍ അതും ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രംഗത്ത് എത്തിയത്. അദാനിയുമായി കെഎസ്ഇബി 25 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു എന്ന് അദ്ദേഹം പറഞ്ഞു. 8850 കോടി രൂപയുടെ കരാറിലാണ് അദാനിയും കെഎസ്ഇബിയും ഒപ്പിട്ടിരിക്കുന്നത് എന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരിന്നു.

സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്തംബറിലും കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴിതുറന്നിരിക്കുന്നത്. നിലവില്‍ യൂണിറ്റിന് 2 രൂപ നിരക്കില്‍ സോളാര്‍ എനര്‍ജി ലഭിക്കും. എന്നാല്‍, 2.82 രൂപയ്ക്കാണ് അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയത്. ഉപഭോക്താക്കള്‍ ഒരു രൂപ അധികം നല്‍കണം. ഇതുവഴി അദാനിക്ക് 1000 കോടി രൂപയുടെ ലാഭമാണ് ഉണ്ടാവുന്നത് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button