ലോക്ക്ഡൗണ്‍ നാലാം ദിവസത്തിലേക്ക്; അനുമതി ദുരുപയോഗം ചെയ്താല്‍ കര്‍ശനനടപടി, ഇന്നലെ 2779 പേര്‍ക്കെതിരെ കേസടുത്തു

തിരുവനന്തപുരം: കൊവിഡ് വ്യാപനം പിടിച്ചുക്കെട്ടാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പാക്കിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നാലാം ദിവസത്തിലേക്ക്. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനടക്കം അനുമതി ഉണ്ടെങ്കിലും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ലോക്ക്ഡൗണ്‍ തുടരുന്നത്.

ഇന്നലെ സംസ്ഥാനത്തൊട്ടാകെ 2779 പേര്‍ക്കെതിരെ ലോക്ഡൗണ്‍ നിയമലംഘനത്തിന് കേസെടുത്തു. നിയന്ത്രണങ്ങള്‍ ലംഘിച്ചവരില്‍ നിന്ന് ഒരുദിവസം മാത്രം 34.62 ലക്ഷം രൂപ പിഴയാണ് ഈടാക്കിയത്. 1385 പേരെ അറസ്റ്റ് ചെയ്തു. 729 വാഹനങ്ങളാണ് പിടിച്ചെടുത്തത്.

മാസ്‌ക് ധരിക്കാത്ത 9938 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ക്വാറന്റീന്‍ ലംഘിച്ചതിന് 18 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അവശ്യസര്‍വിസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്രചെയ്യാം. വീട്ടുജോലിക്കാര്‍, ഹോംനഴ്‌സുമാര്‍, തൊഴിലാളികള്‍ തുടങ്ങി ഐ ഡി കാര്‍ഡ് ഇല്ലാത്തവര്‍ ദിവസേന യാത്രചെയ്യാന്‍ പാസ് വാങ്ങണം.

അപേക്ഷിച്ചാല്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പാസ് നല്‍കും. മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ തൊട്ടടുത്തുള്ള കടകളില്‍ നിന്ന് വാങ്ങണമെന്നാണ് നിര്‍ദേശം. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കാരണം എഴുതിയ സത്യവാങ്മൂലം കൈയില്‍ കരുതണം.

സംസ്ഥാനത്ത് ഇന്നലെ 42,464 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News