തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ വീണ്ടും തുറന്നു; അനിയന്ത്രിത തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിപ്പിച്ചു

ചെന്നൈ: ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തുറന്ന മദ്യശാലകള്‍ അടയ്ക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ തുറന്നു. പോലീസ് സുരക്ഷയോടെയാണ് റെഡ്‌സോണ്‍ മേഖല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നത്. കര്‍ശനമായ സാമൂഹിക അകലം പാലിച്ച് ചില മദ്യഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുവാദം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു.

തിരക്ക് ഒഴിവാക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികളുടെ ഭാഗമായി മദ്യം വാങ്ങാനെത്തുന്നവര്‍ക്കായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് ശേഷം മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിച്ചതിനാല്‍ തന്നെ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ടോക്കണുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രാവിലെ 10 മുതല്‍ 5 വരെയാണ് കടകളുടെ പ്രവര്‍ത്തന സമയം. തുറന്ന മദ്യഷോപ്പുകള്‍ക്ക് മുന്നില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News