26.9 C
Kottayam
Sunday, May 5, 2024

യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫ് ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി, സി.ഐയ്ക്ക് താക്കീത് നൽകി വനിതാ കമ്മീഷൻ

Must read

കൊച്ചി:കണ്ണൂർ സ്വദേശിനിയായ യുവതിയെ കൊച്ചിയിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിക്കായി പൊലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാർച്ചിൽ ജില്ലാ സെ‌ഷൻസ് കോടതി ഇയാളുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളിയിരുന്നു. അന്ന് തന്നെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി പൊലീസ് പറയുന്നു.

പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ തൻ്റെ നഗ്ന വീഡിയൊ ചിത്രീകരിച്ചെന്നും, കടുത്ത മർദനവും, ലൈംഗീക പീഡനവും ഏൽപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും പൊലീസ് തുടർ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് കൊച്ചിയില്‍ ക്രൂരമായ പീഡനവും, ലൈംഗീകാക്രമണവും നേരിടേണ്ടി വന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ തൃശ്ശൂർ സ്വദേശി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനൊപ്പം താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിൻ്റെ കൊച്ചിയിലെ ഫ്ലാറ്റിലായിരുന്നു താമസം.

ഇതിനിടെ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. നഗ്ന വീഡിയൊ ചിത്രീകരിച്ചു. ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചതും മാർട്ടിനെ പ്രകോപിപ്പിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതി രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ ബലാത്സംഗ മടക്കമുള്ള വകുപ്പുകൾ ചുമത്തി മാർട്ടിനെതിരെ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. പ്രതിയുടെ ഉന്നത സ്വാധീനമാണ് കാരണം എന്നാണ് ആരോപണം. പ്രതി ഒളിവിലായതുകൊണ്ടാണ് നടപടി വൈകുന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം.

അതേ സമയം അതിക്രൂരമായ പീഡനത്തിനിരയായ യുവതി പരാതി നല്‍കി നാല് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ നടപടിയെ കേരള വനിതാ കമ്മിഷന്‍ അപലപിച്ചു. സിഐയെ ഫോണില്‍ വിളിച്ച് താക്കീത് നല്‍കിയ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ താത്കാലികമായി സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥര്‍, തുടരന്വേഷണത്തിന് കോടതി കയറിയിറങ്ങേണ്ടിവരും എന്ന കാരണത്താല്‍, ഇത്തരത്തില്‍ പ്രമാദമായ കേസുകളില്‍ ശ്രദ്ധകൊടുത്തിരുന്നില്ല എന്നൊരു ആക്ഷേപം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതിക്കെതിരായ നടപടിയില്‍ ഒരു അമാന്തവും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നാണ് വനിതാ കമ്മിഷന്റെ അഭിപ്രായം.

376 -ാം വകുപ്പ് പ്രകാരം ബലാല്‍സംഗക്കുറ്റം ചുമത്തപ്പെട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത്, ലോക്ക്ഡൗണ്‍ കാലയളവില്‍ സ്ത്രീസമൂഹത്തിനിടയില്‍ അരക്ഷിതബോധം സൃഷ്ടിക്കാനിടവരും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week