അഞ്ച് ചൈനീസ് സൈനികരും കൊല്ലപ്പെട്ടു; പതിനൊന്നുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

ലഡാക്ക്: ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ അഞ്ചു ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പതിനൊന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ചൈനയുടെ ഭാഗത്തും സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് ദിനപ്പത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഹു സിജിന്‍ ട്വീറ്റ് ചെയ്തു. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ വാലിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷം നടന്നത്. ചൈനീസ് വെടിവെപ്പില്‍ ഒരു കമാന്‍ഡിങ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്വരയിലുള്ള ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫീസറാണ് കൊല്ലപ്പെട്ട കേണല്‍ സന്തോഷ് ബാബു. സംഘര്‍ഷം നടന്ന മേഖലയില്‍ രണ്ടു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. സംഘര്‍ഷത്തെക്കുറിച്ച് ഇരു രാജ്യങ്ങളുടെയും മേജര്‍ ജനറല്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തും.

കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ തന്റെ പത്താന്‍കോട്ടിലെ സൈനിക താവളം സന്ദര്‍ശിക്കുന്നത് റദ്ദാക്കി. സംഭവത്തില്‍ അനിയോജ്യമായ തിരിച്ചടി വേണമെന്ന് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.

അതിര്‍ത്തി തര്‍ക്കത്തിന്മേല്‍ സൈനിക തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ചൈനയുടെ ഭാഗത്ത് നിന്ന് പെട്ടുന്നള്ള പ്രകോപനം സംഭവിച്ചത്. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 1975ല്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്.

ചൈനയുടെ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ എത്രപേരാണ് മരിച്ചതെന്ന് കൃത്യമായി അറിയില്ലെന്നുമാണ് ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. അതിര്‍ത്തിയില്‍ ഏപ്രില്‍ മുതല്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കുന്ന സ്ഥിതിയാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News