KeralaNewspravasi

Kuwait fire:കുവൈത്ത് തീപ്പിടുത്തം:മരിച്ചവരിൽകൂടുതലും മലയാളികളെന്ന് സൂചന; കൊല്ലം സ്വദേശിയും

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ഒരു മലയാളിയുടെ വിവരം പുറത്ത്. ഒരാൾ കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ ((33} ആണ് മരിച്ചത്. സംഭവത്തിൽ മരിച്ചവരിൽകൂടുതലും മലയാളികളും ഇന്ത്യക്കാരുമാണെന്നാണ് സൂചന. തീപിടിത്തത്തിൽ ഇതുവരെ 41 പേർ മരിച്ചതായാണ് റിപ്പോർട്ട്.

മറ്റുള്ളവരുടെ പേരുവിവരങ്ങൾ വൈകാതെ പുറത്തുവിടും. അപകടത്തിൽ അൻപതിലേറെപ്പേർക്കു പരുക്കുണ്ട്. ഇതിൽ‌ 7 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ കൂടിയേക്കാം. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 

മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്.  കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണു സൂചന. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു.

താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ച മുറിയിലേക്കു തീ പടർന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അഗ്നിരക്ഷാ വൃത്തങ്ങൾ അറിയിച്ചു. 

താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റ 21 പേരെ അദാൻ ആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും 6 പേരെ ഫർവാനിയ ആശുപത്രിയിലും പ്രവേശിപ്പി‍ച്ചു. കെട്ടിടത്തിൽ ലിഫ്റ്റുണ്ടായിരുന്നില്ലെന്നും പടികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫ്ലാറ്റിലെ മറ്റു താമസക്കാർ പറഞ്ഞു.

കുവൈത്തിലെ ലേബര്‍ ക്യാമ്പില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനായി കുവൈത്തിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്ലൈന്‍ നമ്പരുകള്‍ പുറത്തിറക്കി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ തീപിടിത്തത്തില്‍ മരണപ്പെട്ടു. വിവരങ്ങൾക്കായി +965-65505246 എന്ന നമ്പറിൽ വിളിക്കാനാണ് നിര്‍ദ്ദേശം. 

സംഭവത്തില്‍ ഇന്ത്യ നടുക്കം രേഖപ്പെടുത്തി. ഇന്ത്യൻ അംബാസിഡർ ക്യാമ്പിലേക്ക് പോയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. തീപിടിത്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. എംബസി എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button