എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഉള്ളവര്‍ മിക്കവരും തീവ്രവാദികളെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാക്കള്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും നല്ലൊരു വിഭാഗം തീവ്രവാദികളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലായവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് അതീവ ഗൗരവതരമാണെന്നും കോടതിയില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നിരോധിത സിപിഐ മാവോയിസ്റ്റ് ഭീകരവാദ സംഘടനയുടെ കേഡറുകളാണ് അറസ്റ്റിലായവര്‍. ഇവര്‍ക്ക് അന്തര്‍സംസ്ഥാന മാവോവാദികളുമായി ബന്ധമുണ്ട്. എഫ്‌ഐആര്‍ വായിക്കാതെയാണ് പ്രതികളെ രക്ഷിക്കാന്‍ ചെന്നിത്തല മുറവിളി കൂട്ടുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തീവ്രവാദികളായതു കൊണ്ടാണ് പാര്‍ട്ടി ഇവര്‍ക്കു പിന്തുണ നല്‍കുന്നത്. യുഎപിഎ പിന്‍വലിക്കാനാണു തീരുമാനമെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വെറുതെ ഇരിക്കില്ല. നേരത്തെ തീവ്രവാദ കേസുകളില്‍ പ്രതികള്‍ക്കൊപ്പം നിന്ന അതേ നിലപാടാണു സിപിഎമ്മും കോണ്‍ഗ്രസും ഈ കേസില്‍ സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News