KeralaNews

തെറ്റുപറ്റി,തിരുത്തുന്നു: മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം : കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബിബിസി യില്‍ സംസാരിച്ച ആരോഗ്യമന്ത്രി മാഹിയുടെ പേരിനു പകരം ഗോവയുടെ പേരുദ്ധരിച്ചത് വാര്‍ത്തയായിരുന്നു. ഗോവ മുഖ്യമന്ത്രിയും കെ.കെ.ശൈലജയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ഇതോടെ തെറ്റ് തിരുത്തുന്നതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

‘കോവിഡ്-19 പ്രതിരോധത്തില്‍ മാതൃകയായ കേരളത്തെ പ്രതിനിധീകരിച്ച് ബി.ബി.സി. വേള്‍ഡില്‍ കഴിഞ്ഞ ദിവസം സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം കൈവരിച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു അത്. കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കുമുള്ള അഭിമാനകരമായ നിമിഷങ്ങളായിരുന്നു ആ ലൈവ് ഇന്റര്‍വ്യൂ. 216ലധികം ലോക രാഷ്ട്രങ്ങളില്‍ കോവിഡ് ബാധിച്ച ഈ സമയത്താണ് കൊച്ച് കേരളത്തെ ലോകത്തിലെ തന്നെ പ്രമുഖ മാധ്യമം ഏറ്റെടുത്തത്.’

‘കേരളത്തില്‍ 3 മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.’

ഗോവയിൽ ആവശ്യമായ ആശുപത്രികളില്ലെന്നും അതിനാൽ കൊറോണ രോഗി കേരളത്തിലെത്തിയെന്നുമാണ് ഷൈലജ പറഞ്ഞത്. കേരളത്തിൽ വന്ന് മരിച്ച ഗോവക്കാരനെ കേരളത്തിൽ കൂട്ടിയെന്നും മന്ത്രി ചാനലിന്റെ ലൈവിൽ പറഞ്ഞു.കൊറോണ വൈറസിനെതിരെ കേരളം കൈക്കൊണ്ട മാർഗ്ഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു പരാമർശം.

കേരളത്തിൽ മൂന്ന് രോഗികൾ മാത്രമേ മരിച്ചിട്ടുള്ളൂവെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. മാഹി സ്വദേശിയായ കൊറോണ രോഗി കേരളത്തിൽ ചികിത്സയിലിരിക്കെ മരിച്ചത് കേരളത്തിന്റെ കണക്കിൽ കൂട്ടിയതാണ് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. എന്നാൽ മാഹിക്ക് പകരം മന്ത്രി ഗോവയെന്നാണ്‌ ഉപയോഗിച്ചത്.നിലവിൽ കേരളത്തേക്കാൾ മരണ സംഖ്യ കുറഞ്ഞ പത്ത് സംസ്ഥാനങ്ങൾ ആണ് ഇന്ത്യയിൽ ഉള്ളത്. അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ് , ഗോവ , മണിപ്പൂർ, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ആരും മരിച്ചിട്ടില്ല. മേഘാലയയിലും ഉത്തർഖണ്ഡിലും ഒരാൾ വീതവും അസമിൽ രണ്ടു പേരുമാണ് മരിച്ചത്.

ഹിമാചൽ പ്രദേശിലും ഝാർഖണ്ഡിലും മൂന്ന് പേർ മരിച്ചിട്ടുണ്ട്. ഒരാൾ പോലും മരിക്കാത്ത ഗോവയിൽ നിന്ന് രോഗി കേരളത്തിൽ വന്ന് മരിച്ചെന്നാണ് ആരോഗ്യമന്ത്രി അന്താരാഷ്ട്ര മാദ്ധ്യമത്തോട് പ്രതികരിച്ചത്. കൂടാതെ യൂണിയൻ ടെറിട്ടറി ആയ ഗോവ എന്നും പരാമർശിച്ചിരുന്നു. ഇതിനെതിരെ ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതികരണവുമായി എത്തിയതോടെ തനിക്ക് അബദ്ധം പിണഞ്ഞതാണെന്നും ഇത് തിരുത്തുന്നതായും കെകെ ശൈലജയും വ്യക്തമാക്കി.പരാമർശം തന്നെ ഞെട്ടിപ്പിച്ചുവെന്ന് പ്രമോദ് സാവന്ത്
ട്വിറ്ററിൽ വ്യക്തമാക്കി.

കേരളത്തിൽ വന്ന് മരിച്ച കൊറോണ രോഗി കേരളത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ കിട്ടിയ വിവരമനുസരിച്ച് ഗോവയിൽ നിന്ന് വന്നതല്ലെന്ന് വ്യക്തമാണ്. ഗോവയിൽ കൊറോണയ്ക്ക് മാത്രമായി പ്രത്യേക ആശുപത്രിയുണ്ട്. ഏഴ് രോഗികൾ പൂർണമായും രോഗമുക്തമായിട്ടുണ്ട്. നിലവിൽ ഗോവയിൽ കൊറോണ രോഗികളെ ചികിത്സിക്കുന്നുമുണ്ട്. അദ്ദേഹം വ്യക്തമാക്കി.

ഏഷ്യയിലെത്തന്നെ ഏറ്റവും ആദ്യത്തേതിൽ ഒന്നും മികച്ചതുമായ മെഡിക്കൽ കോളേജാണ് ഗോവയിലേത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെപ്പോലും ഗോവയിൽ ചികിത്സിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഗോവ കേന്ദ്രഭരണ പ്രദേശമല്ല സംസ്ഥാനമാണെന്നും അദ്ദേഹം കെ.കെ ഷൈലജയെ ട്വീറ്റിലൂടെ ഓർമ്മിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button