ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ കുടുങ്ങി ചെന്നിത്തല, പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാര്‍

തിരുവനന്തപുരം : ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിനു അനുമതി തേടി ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറി സര്‍ക്കാര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടികിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കു പണം കൈമാറിയിട്ടുണ്ടെന്ന ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ.ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം ബാറുടമകളില്‍ നിന്നു പത്തുകോടി പിരിച്ചെടുത്തെന്നും ഒരുകോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ.ബാബുവിനും 25 ലക്ഷം വി.എസ്.ശിവകുമാറിനു കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഇതോടെയാണ് പ്രതിപക്ഷം ആശങ്കയിലായിരിക്കുന്നത്. സര്‍ക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിനിടയിലാണ് പ്രതിപക്ഷത്തിന് തിരിച്ചടിയായി വീണ്ടും ബാര്‍ കോഴ കേസ് ഉയര്‍ന്നിരിക്കുന്നത്.

ബജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവരെ അന്വേഷണ പരിധിയിലാക്കി രഹസ്യാന്വേഷണം നടത്തി പ്രാഥമികാന്വേഷണത്തിനു അനുമതി തേടി ഫയല്‍ വിജിലന്‍സ് സര്‍ക്കാരിനു കൈമാറി. പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നതിനാലാണ് അന്വേഷണാനുമതി തേടി ഫയല്‍ വിജിലന്‍സിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗള്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News