അതിര്‍ത്തിയ്ക്ക് പിന്നാലെ കടലിലും സേനാ വിന്യാസം,വെടിയുതിര്‍ക്കാന്‍ രാഷ്ട്രീയ അനുമതിയ്ക്ക് കാത്തിരിയ്‌ക്കേണ്ടതില്ല,ചൈനയെ പാഠം പഠിപ്പിയ്ക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി :ലഡാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനാ അതിര്‍ത്തിയില്‍ കര, വ്യോമ സേനകളുടെ കരുത്ത് കൂട്ടിയതിനു പിന്നാലെ കടല്‍യുദ്ധം നേരിടാനും ഇന്ത്യ ഒരുക്കം പൂര്‍ത്തിയാക്കുന്നു. സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ, നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബധുരിയ എന്നിവരുമായി രാജ്നാഥ് സിങ് ഇന്നലെയും കൂടിക്കാഴ്ച നടത്തി. സമുദ്രാതിര്‍ത്തിയിലെ ഭീഷണികളായിരുന്നു മുഖ്യവിഷയം.

നാവികസേനയ്ക്കു പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. മൂന്നു യുദ്ധക്കപ്പലുകള്‍ നേരത്തേ ഇന്തോനീഷ്യയ്ക്കു സമീപം പസഫിക് മേഖലയിലേക്ക് അയച്ചിരുന്നു. ഇവയ്ക്കു പിന്തുണയായി അന്തര്‍വാഹിനികളും വിന്യസിക്കാന്‍ പ്രതിരോധമന്ത്രി നിര്‍ദേശിച്ചു. ദക്ഷിണ ചൈനാക്കടലില്‍നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു ചൈനീസ് നാവികസേനയുടെ വഴിയടച്ച് മലാക്ക കടലിടുക്കിലേക്ക് അന്തര്‍വാഹിനികളയച്ചു. ചൈനാ അതിര്‍ത്തിയില്‍ ലേ, ലഡാക്ക് ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്കു കൂടുതല്‍ സൈനികരെ അയച്ചു. അവര്‍ക്കായി ആയുധസന്നാഹങ്ങളുമെത്തിച്ചു.

പോര്‍വിമാനങ്ങളും ആക്രമണശേഷിയുള്ള ഹെലികോപ്ടറുകളുമായി ലഡാക്കിലും ലേയിലും വ്യോമസേനയും യുദ്ധസജ്ജരായിട്ടുണ്ട്.ചൈനയുടെ ഏതു പ്രകോപനത്തിനും മറുപടി കൊടുക്കാന്‍ തയാറാകാന്‍ മൂന്നു സേനാവിഭാഗങ്ങള്‍ക്കും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ വെടിയുതിര്‍ക്കാന്‍ ഡല്‍ഹിയില്‍നിന്നുള്ള രാഷ്ട്രീയാനുമതിക്കു കാത്തിരിക്കേണ്ട. ഏത് ആയുധമുപയോഗിക്കാനും കമാന്‍ഡര്‍മാര്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം.ആയുധങ്ങളോ ആക്രമണ സംവിധാനങ്ങളോ ആവശ്യമെന്നു കണ്ടാല്‍ അതിവേഗ നടപടിയിലൂടെ സൈന്യത്തിനു നേരിട്ടു വാങ്ങാം.

ഇതിനായി 500 കോടി രൂപ വരെ വിനിയോഗിക്കാന്‍ മൂന്നു സേനകളുടെയും ഉപമേധാവികള്‍ക്കു സാമ്പത്തിക സ്വാതന്ത്ര്യം നല്‍കി.അതിര്‍ത്തിയില്‍ സൈനികര്‍ തോക്കോ സ്ഫോടകവസ്തുക്കളോ ഉപയോഗിക്കില്ലെന്ന് 1996, 2005 വര്‍ഷങ്ങളില്‍ ചൈനയുമായുണ്ടാക്കിയ കരാറുകളില്‍നിന്നു പിന്മാറാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ആവശ്യമെങ്കില്‍ ഏത് ആയുധവുമുപയോഗിക്കാം. ലേയില്‍ ഐ.ടി.ബി.പിയുടെ 2000 അംഗങ്ങളെ പുതുതായി വിന്യസിച്ചു. ഹിമാചലിലേക്ക് 50,000 ബി.എസ്.എഫ്. അംഗങ്ങളെ അയച്ചു. ലഡാക്കില്‍ അധിക സൈനികവിന്യാസം തുടരുകയാണ് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News