18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് വാക്സിനെടുക്കാൻ അനുമതി; വാക്സിനേഷൻ സ്വകാര്യ ആരോഗ്യകേ ന്ദ്രങ്ങൾ വഴി

ഡൽഹി: ജൂണില്‍ കോവിഡ് നാലാം തരംഗം സംഭവിച്ചേക്കുമെന്ന പ്രവചനങ്ങള്‍ക്കിടെ, 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഏപ്രില്‍ പത്തുമുതല്‍ 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടത്. സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം ചെയ്യുക. രണ്ടാം ഡോസ് സ്വീകരിച്ച് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാം.
നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള മുന്‍നിര പോരാളികള്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും കരുതല്‍ ഡോസ് നല്‍കുന്നുണ്ട്. ആദ്യ രണ്ടു ഡോസിന് നല്‍കിയ വാക്‌സിന്‍ തന്നെ കരുതല്‍ ഡോസായി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.
പതിനഞ്ച് വയസ്സിന് മുകളിലുള്ള ജനസംഖ്യയില്‍ 83 ശതമാനം പേരും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 96 ശതമാനം പേര്‍ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.