Newspravasi

Kuwait fire: കമ്പനിയുടെയും,കെട്ടിട ഉടമകളുടെയും അത്യാഗ്രഹവും അതിമോഹവുമാണ് തീപ്പിടുത്തത്തിന് കാരണം;വീട്ടുതടങ്കലിന് ഉത്തരവിട്ട്‌ കുവൈറ്റ് ആഭ്യന്തര മന്ത്രി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തീപിടിത്തമുണ്ടായിടം സന്ദർശിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹ്. തീപിടിത്തമുണ്ടായ കെട്ടിടത്തിൻ്റെ ഉടമയെയും കെട്ടിടത്തിൻ്റെ കാവൽക്കാരനെയും തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമയെയും വീട്ടുതടങ്കലിൽ വെക്കാൻ മന്ത്രി ഉത്തരവിട്ടു. തൻ്റെ അനുമതിയില്ലാതെ അവരെ ക്രിമിനൽ കോടതിയിൽ നിന്ന് മോചിപ്പിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു. തീപിടിത്തമുണ്ടായതിൻ്റെ കാരണം കണ്ടെത്തുന്നതിനായുള്ള തെളിവെടുപ്പ് നടക്കുന്നതായാണ് വിവരം.

മംഗഫിൽ ഇന്ന് പുലർച്ചെ നടന്ന സംഭവങ്ങളെ യഥാർത്ഥ ദുരന്തമെന്ന് മന്ത്രി വിശേഷിപ്പിച്ചു. കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹവും അതിമോഹവുമാണ് സംഭവത്തിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു. ഇത്തരം അപകടങ്ങൾ തടയുന്നതിന് റെസിഡൻഷ്യൽ കെട്ടിടങ്ങളിലെയും മറ്റ് സ്ഥലങ്ങളിലെയും കൈയേറ്റങ്ങൾ ഉടൻ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവ് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

നിയമ ലംഘനങ്ങൾ പരിഹരിക്കാൻ നാളെ രാവിലെ വരെ അദ്ദേഹം വസ്തുവകകളുടെ ഉടമകൾക്ക് സമയം നൽകി. അല്ലാത്തപക്ഷം മുൻകൂർ അറിയിപ്പ് കൂടാതെ മുനിസിപ്പാലിറ്റിയും നീക്കംചെയ്യൽ സംഘങ്ങളും അടിയന്തര നടപടി സ്വീകരിക്കും. പ്രോപ്പർട്ടി ഉടമകളുടെ അശ്രദ്ധ മൂലമുള്ള ഏതെങ്കിലും ലംഘനങ്ങൾ നാളെ രാവിലെ മുതൽ വേഗത്തിൽ പരിഹരിക്കുമെന്നും നിയമലംഘകരെ പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

തൊഴിൽ ശേഖരണം സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. തീപിടിത്തമുണ്ടായതിൽ എന്തെങ്കിലും അശ്രദ്ധകുറവ് മൂലമാണോ എന്ന് കണ്ടെത്താൻ വസ്തു ഉടമയെ അന്വേഷണത്തിനായി കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിലെത്തി മന്ത്രി സന്ദർശിച്ചു. കെട്ടിട ഉടമയുടെ സഹോദരൻ പറഞ്ഞതനുസരിച്ച് 196 പേർ കെട്ടിടത്തിൽ താമസിക്കുന്നുണ്ടെന്നാണ് വിവരം. സംഭവത്തെ തുടർന്ന് മുഴുവൻ പേരേയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ഇതുവരെ മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചതായാണ് വിവരം. നിരവധി പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ രാജ്യത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

കെട്ടിടത്തിനകത്ത് നിന്ന് 45 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നാല് പേർ ആശുപത്രിയിൽവെച്ച് മരിച്ചു. നിലവിൽ ആറ് മലയാളികൾ ഐസിയുവിൽ കഴിയുന്നതാണ് വിവരം. അപകടത്തിൽപ്പെട്ടവരിൽ തമിഴ്നാട് സ്വദേശികളുമുണ്ട്. ഇനിയും മരണ സംഖ്യ ഉയരാൻ സാധ്യതയുള്ളതായായാണ് വിവരം. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികൾ ഉറങ്ങികിടക്കുന്ന സമയത്താണ് ദുരന്തം ഉണ്ടായത്. തീ പടര്‍ന്നതിനെത്തുടര്‍ന്ന് രക്ഷപ്പെടാൻ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അദാന്‍ ആശുപത്രി, ഫര്‍വാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിര്‍ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.

കുവൈറ്റിലെ മംഗഫിൽ മലയാളികളടക്കം ഒട്ടേറെ പേര്‍ താമസിക്കുന്ന ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. തീപിടിത്തും ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആറുനിലയിലുള്ള കെട്ടിടത്തിൻ്റെ താഴെ നിലയിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button