കള്ളനോട്ട്: ബിജെപി പ്രവർത്തകരായ സഹോദരങ്ങൾ പിടിയിൽ; 1.65 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

തൃശൂർ:ബിജെപി പ്രവർത്തകരായ സഹോദരങ്ങൾ കള്ളനോട്ടുമായി പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ രാകേഷ് , സജീവ് എന്നിവരാണ് ബംഗലൂരുവിൽ നിന്ന് പിടിയിലായത്. ഇവരിൽനിന്ന് 1.65 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിട്ടുണ്ട്. ഇരുവരും ബി ജെ പി പ്രവർത്തകർ ആയിരുന്നു. കള്ളനോട്ട് അടിച്ചതിന് നേരത്തെ ബി ജെ പി പ്രവർത്തകനായ ജിത്തു പിടിയിലായിരുന്നു. ജിത്തുവിനെ പിടികൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തത്.

കള്ളനോട്ട് കേസില്‍ നേരത്തെ മൂന്നു തവണ രാകേഷ് അറസ്റ്റിലായിട്ടുണ്ട്. ഏറ്റവും ഒടുവിൽ 54 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് കൊടുങ്ങല്ലൂര്‍ സ്വദേശി രാകേഷ് പിടിയിലായത്. കള്ളനോട്ടടി സംഘത്തിലെ പ്രധാനിയാണ് രാകേഷെന്നാണ് റിപ്പോര്‍ട്ട്. അന്തിക്കാട് പോലീസാണ് അവസാനമായി രാകേഷിനെ അറസ്റ്റ് ചെയ്തത്. കൈവശമുണ്ടായിരുന്ന 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്റെ സഹായികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു. 2017ൽ തൃശൂർ മതിലകത്തുനിന്നാണ് രാകേഷ് ആദ്യമായി കള്ളനോട്ടുമായി പിടിയിലായത്. രണ്ടാമത്തെ തവണ കോഴിക്കോട് കൊടുവള്ളിയിൽവെച്ചും അറസ്റ്റിലായിരുന്നു. നേരത്തെ ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു രാകേഷ്.

അതിനിടെ കേരളത്തെ ഞെട്ടിച്ച പിറവം ഇലഞ്ഞി കള്ളനോട്ട് കേസിൽ ആസൂത്രണം മുഴുവൻ നടത്തുന്നത്  തമിഴ്നാട് കോയമ്പത്തൂർ കേന്ദ്രീകരിച്ച സംഘമെന്ന് സൂചന. നേരത്തെയും  കേരളത്തിലേക്ക് കള്ളനോട്ടുകൾ  എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘത്തെ പോലീസ് പിടികൂടിയിട്ടുണ്ട്. അ സമയത്തെല്ലാം ഇവരുടെ ബന്ധങ്ങൾ അന്വേഷിച്ച പൊലീസ് ചെന്നു നിന്നത്  കോയമ്പത്തൂരിലെ കുപ്രസിദ്ധ കള്ളനോട്ടടി സംഘങ്ങൾക്ക് മുന്നിലാണ്. ഇലഞ്ഞി നോട്ട് അടിയും ഇതേ രീതിയിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

നേരത്തെ ഉദയംപേരൂരിൽ പിടികൂടിയ സംഘത്തിൽ നിന്ന് ലഭിച്ച സൂചനകളിൽ നിന്നും  കോയമ്പത്തൂരിൽ നടത്തിയ പരിശോധനയിൽ ഒരു കോടിയിലധികം രൂപയുടെ കള്ളനോട്ട് കണ്ടെടുത്തിരുന്നു. ഈ സംഘവുമായി ഇവർക്കുള്ള ബന്ധം പരിശോധിച്ച് വരികയാണ്.  ഇലഞ്ഞിയിൽ അച്ചടിച്ച കള്ളനോട്ടുകൾ  സംസ്ഥാനത്തിന് പുറത്ത് വിതരണം ചെയ്യാനായിരുന്നു പദ്ധതി എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവർക്ക് ഇത് സാധ്യമായില്ല.

സംസ്ഥാനത്ത്  അടുത്ത കാലത്തൊന്നും ഇത്രയും വലിയ രീതിയിലുള്ള ഉള്ള കള്ളനോട്ട് മാഫിയയെ പിടികൂടിയിട്ടില്ല. കള്ളനോട്ട് അടിക്കുന്നതിനു വേണ്ടിയുള്ള മുഴുവൻ സംവിധാനങ്ങളും ആയാണ് ആളൊഴിഞ്ഞ  വീട്ടിൽ  ഇവർ പ്രവർത്തിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News