കോണ്‍ഗ്രസ് നേതാവ് സുരേന്ദ്രന്‍ മരിച്ചത് സൈബര്‍ ആക്രമണത്തില്‍ ഹൃദയം പൊട്ടി; സൈബര്‍ കൊട്ടേഷന് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ചിലരെന്ന് കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുരേന്ദ്രന്‍ മരിച്ചത് സൈബര്‍ ആക്രമണത്തെ തുടര്‍ന്നെന്ന് ഹൃദയം പൊട്ടിയെന്ന് ആരോപണം. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.പ്രമോദാണ് ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സൈബര്‍ കൊട്ടേഷന് പിന്നില്‍ പാര്‍ട്ടിയിലെ ചിലരാണെന്നാണ് ആരോപണം.

ഐഎന്‍ടിയുസി നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ കെ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെയാണ് കെപിസിസി നിര്‍വാഹക സമിതി അംഗം ആരോപണവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തിയ ദുഷ്പ്രചാരണങ്ങളില്‍ മനംനൊന്ത് ഹൃദയം പൊട്ടിയാണ് സുരേന്ദ്രന്‍ മരിച്ചതെന്ന് പ്രമോദ് ആരോപിക്കുന്നു.

കണ്ണൂര്‍ കോര്‍പറേഷന്റെ മേയര്‍ സ്ഥാനത്തിനായി സുരേന്ദ്രന്‍ ചരട് വലി നടത്തുന്നുവെന്ന് പ്രചാരണമുണ്ടായി. സൈബര്‍ ഗുണ്ടകള്‍ സുരേന്ദ്രനെ മാനസികമായി തകര്‍ക്കാനും അവഹേളിക്കാനും ശ്രമിച്ചു.ഇതിന്റെ മനോവിഷമത്തിലാണ് സുരേന്ദ്രന്റെ മരണമെന്നും കെ.പ്രമോദ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ ടാഗ് ചെയ്താണ് ഫേസ് ബുക്കിലൂടെ പ്രചാരണമുണ്ടായതെന്നും ആരോപണം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പ്രമോദിന്റെ പോസ്റ്റിനൊപ്പമുണ്ട്.

കെ. സുരേന്ദ്രന്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമോ എന്ന് ആധിയുള്ള ചിലര്‍ നല്‍കിയ സൈബര്‍ കൊട്ടേഷനാണിത്.സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്തവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കണമെന്നും നിയമപരമായി നേരിടണമെന്നും കെപിസിസി നിര്‍വാഹക സമിതി അംഗം ആവശ്യപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News