CrimeNationalNews

അന്യജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു,തമിഴ്‌നാട്ടില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി

കൃഷ്ണഗിരി: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. കൃഷ്ണഗിരിയില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇന്നു രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. കൃഷ്ണഗിരി ജില്ലക്കാരനായ സുഭാഷ് (25), അമ്മ കണ്ണമ്മാൾ (65) എന്നിവരാണ് മരിച്ചത്.

സുഭാഷിന്റെ അച്ഛൻ ദണ്ഡപാണിയാണ് ക്രൂരമായ കൊലപാതകം നടത്തിയത്.  മകന്‍ അന്യജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. പ്രതി ദണ്ഡപാണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുഭാഷിന്റെ ഭാര്യ ഗുരുതരപരുക്കുകളോടെ ചികില്‍സയിലാണ്.

സുഭാഷ് മൂന്നു മാസം മുൻപാണ് താഴ്ന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തത്. ഒപ്പം ജോലി ചെയ്തിരുന്ന പെൺകുട്ടിയെയാണ് സുഭാഷ് വിവാഹം കഴിച്ചത്. ഈ വിവാഹത്തോട് ദണ്ഡപാണിക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു.

എന്നാൽ അമ്മയും മുത്തശിയും പിന്തുണച്ചതോടെയാണ് സുഭാഷ് ഈ പെൺകുട്ടിയെത്തന്നെ വിവാഹം കഴിച്ചത്. പിതാവിന്റെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ വിവാഹത്തിനുശേഷം സുഭാഷ് വീട്ടിൽനിന്ന് മാറിത്താമസിക്കുകയായിരുന്നു.

വിവാഹശേഷം ഇന്നലെയാണ് സുഭാഷും ഭാര്യയും വീട്ടിലെത്തിയത്. പിതാവിന്റെ എതിർപ്പ് വകവയ്ക്കാതെ രാത്രി അവിടെ തങ്ങി. ഉറങ്ങിക്കിടക്കുകയായിരുന്ന സുഭാഷിനെ പുലർച്ചെ ദണ്ഡപാണി കത്തികൊണ്ട് വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ച കണ്ണമ്മാളിനെയും ഇയാൾ വെട്ടി.

ഇരുവരും തൽക്ഷണം മരിച്ചു. സുഭാഷിനൊപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും വെട്ടേറ്റു. ഇവർ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്. 

കൃഷ്ണഗിരി ജില്ലയിൽ ഒരു മാസം മുൻപും സമാനമായ സംഭവം നടന്നിരുന്നു. അന്ന് പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അന്നും ജാതി മാറിയുള്ള വിവാഹവും അതിനോടുള്ള പെൺകുട്ടിയുടെ പിതാവിന്റെ എതിർപ്പുമായിരുന്നു കൊലപാകതത്തിലേക്കു നയിച്ചത്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker