ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു, നടപടി കേന്ദ്രത്തിനെതിരായ ആരോപണത്തിന് പിന്നാലെ

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. ഈ മാസം 28 നാണ് സത്യപാൽ മാലിക് സിബിഐ മുമ്പാകെ ഹാജരാകേണ്ടത്.

രാജ്യം ഞെട്ടിയ പുല്‍വാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിൻറെ വീഴ്ചകൾ മുന്‍ ഗവ‍ർണറായ സത്യപാല്‍ മാലിക് ചൂണ്ടിക്കാട്ടിയിരുന്നു. ജവാന്മാരെ കൊണ്ടു പോകാൻ വിമാനം നൽകാത്തതും, സ്ഫോടകവസ്തു നിറച്ച കാർ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്താത്തതും വീഴ്ചയാണെന്നായിരുന്നു മല്ലിക് പറഞ്ഞത്. തന്നോട് ഇക്കാര്യം മിണ്ടരുത് എന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി. വിമർശനം മുന്‍ കരസേന മേധാവി ശങ്കർ റോയ് ചൗധരിയും ശരിവെച്ചിരുന്നു.

ഈ വെളിപ്പെടുത്തൽ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുകയും കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് മാലിക്കിനെതിരെയുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണം. എന്നാൽ മാലിക്കിന്റെ വെളിപ്പെടുത്തലിൽ കേന്ദ്രസർക്കാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പരമ പ്രാധാന്യമുള്ള വിഷയത്തിൽ സത്യപാൽ മാലിക് ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുന്നതിന് പകരം, പ്രതീക്ഷിച്ചത് പോലെ മോദി സർക്കാർ സിബിഐയെ രംഗത്തിറക്കിയിരിക്കുകയാണ്. ഇത് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. രാജ്യത്തിന് നാണക്കേടാണെന്നും അപലപനീയമെന്നും സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News