കർണാടകയുടെ ചരിത്രത്തിലെഏറ്റവുംവലിയ മയക്കുമരുന്ന് വേട്ട; 75 കോടിയുടെ എംഡിഎംഎയുമായി വിദേശ വനിതകൾ പിടിയിൽ

ബെംഗളൂരു: കർണാടകയിൽ വന്‍ ലഹരി വേട്ട. വിപണിയില്‍ 75 കോടി വിലമതിക്കുന്ന 38 കിലോ എംഡിഎംഎയാണ് മംഗളൂരു പോലീസ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ രണ്ട് ദക്ഷിണാഫ്രിക്കന്‍ വനിതകളാണ് സംഭവത്തില്‍ അറസ്റ്റിലായത്. കര്‍ണാടകയിലെ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ ലഹരി വേട്ടയാണിത്.
2024 ല്‍ മംഗളൂരു ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നടന്ന ഒരു അറസ്റ്റിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ഇപ്പോള്‍ വന്‍ മയക്കുമരുന്ന് വേട്ടയിലെത്തിയത്. ഹൈദര്‍ അലി എന്ന ഒരാളില്‍ നിന്ന് 15 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹൈദര്‍ അലിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച ചില വിവരങ്ങളെ തുടര്‍ന്ന് കേസ് സിസിബി(Central Crime Branch ) യൂണിറ്റിന് കൈമാറി. അവര്‍ നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയില്‍ പടര്‍ന്ന് പന്തലിച്ചു കിടക്കുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.
ആറ് മാസങ്ങള്‍ക്ക് മുന്‍പ് 6 കിലോഗ്രാം മയക്കുമരുന്നുമായി പീറ്റര്‍ ഇക്കെഡി എന്ന നൈജീരിയന്‍ സ്വദേശി അറസ്റ്റിലായി. അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിദേശ പൗരന്‍മാരെ ഉപയോഗിച്ച് ഡല്‍ഹി വഴി ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചു. ബെംഗളൂരു നഗരത്തിലേക്ക് രണ്ട് വിദേശവനിതകള്‍ മയക്കുമരുന്നുമായി എത്തുന്നുവെന്ന രഹസ്യവിവരം മാര്‍ച്ച് 14 നാണ് പോലീസിന് ലഭിക്കുന്നത്.
തുടര്‍ന്ന് ഇലക്ടോണിക് സിറ്റിയ്ക്ക് സമീപമുള്ള നീലാദ്രി നഗറില്‍ വച്ച് രണ്ട് ആഫ്രിക്കന്‍ വനിതകളെ മംഗളൂരു സെൻട്രൽ ക്രെെം ബ്രാഞ്ച് പിടികൂടുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നിന്നുള്ള അഡോണിസ് ജബൂലി (31), ആബിഗലി അഡോണിസ് (30) എന്നിവരെയാണ് 37.8 കിലോ എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു.