വെട്ടിയ മുടി വീട്ടില്‍ കൊണ്ടുപോകണം,വൃത്തിയുള്ള തുണി കയ്യില്‍ കരുതണം,കൊവിഡ് കാലത്ത് ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാന്‍ കടമ്പകളേറെ

കൊച്ചി കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ കാലത്ത് ഏറ്റവുമധികം ദുരിതമനുഭവിച്ച വിഭാഗങ്ങളില്‍ ഒന്നായിരുന്നു മുടിവെട്ടുതൊഴിലാളികള്‍.ഇളവുകളില്‍ ഓരോന്നായി നല്‍കിയപ്പോഴും ബാര്‍ബര്‍ഷോപ്പുകള്‍ക്കുമാത്രം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയില്ല. ഏറ്റവുമൊടുവില്‍ ലോക്ക് ഡൗണ്‍ നാലാംഘട്ടത്തിലേക്ക് കടന്നതോടെ കര്‍ശന ഉപാധികളുമായി ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

എന്നാല്‍ സര്‍ക്കാരിനേക്കാള്‍ കടുത്ത നിയന്ത്രണങ്ങളാണ് മുടിവെട്ടാനായി ബാര്‍ബര്‍ ഷോപ്പുകളില്‍ എത്തുന്ന ഉപഭോക്താവിനെ കാത്തിരിയ്ക്കുന്നത്.കടയിലെത്തി മുടിവെട്ടിയശേഷം വെട്ടിയ മുടി വീട്ടില്‍ കൊണ്ടുപോയി സംസ്‌കരിയ്ക്കണമെന്നതാണ് ഇതില്‍ പ്രധാനം.മുടിവെട്ടലിനും താടിവടിയ്ക്കലിനുമായി എത്തുന്നവര്‍ വൃത്തിയുള്ള തുണി,ടവല്‍ എന്നിവ കൊണ്ടുവരികയും വേണം.

ഇവയ്‌ക്കൊപ്പം പൊതു സുരക്ഷാ മാനദണ്ഡങ്ങള്‍ പലിയ്ക്കണം.നിര്‍ബന്ധമായി മാസ്‌ക ധരിയ്ക്കുന്നവര്‍ക്ക് മാത്രമേ കടകളിലേക്ക് പ്രവേശനമുള്ളൂ. പനി.ചുമ,ജലദോഷം തുടങ്ങിയ അസുഖങ്ങളുമായി എത്തുന്നവര്‍ക്ക് കടകളില്‍ പ്രവേശനം നല്‍കില്ലെന്നും കേരള സ്റ്റേറ്റ് ബാര്‍ബേഴ്‌സ ആന്‍ഡ് ബ്യൂട്ടിഷ്യന്‍ ഫെഡറേഷന്‍ പറയുന്നു.

നേരത്തെ ബാര്‍ബര്‍ ഷോപ്പുകളിലെ ഇളവുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് ഓള്‍ കേരള ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.ഹെയര്‍ കട്ടിങ്ങിന് മാത്രമായി പാര്‍ലറുകള്‍ തുറക്കാനാകില്ല. ഫേഷ്യല്‍ ഒഴികയുള്ള മറ്റ് ജോലികള്‍ ചെയ്യാന്‍ അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

സ്ത്രീകള്‍ മാത്രം ഇടപാടുകാരായ ബ്യൂട്ടീപാര്‍ലറുകളിലെ ആകെ തൊഴിലിന്റെ 20 ശതമാനം മാത്രമാണ് ഹെയര്‍കട്ടിങ്. മുടി മുറിക്കുന്നതിന് മാത്രമായി പാര്‍ലറുകള്‍ തുറക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. അതിനാല്‍ ഫേഷ്യല്‍ ഒഴികയുള്ള മറ്റ് ജോലികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് ചെയ്യുവാനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. എങ്കില്‍ മാത്രമേ മുന്നോട്ടുപോകാനാവൂ.

രണ്ട് മാസത്തോളമായി ബ്യൂട്ടീപാര്‍ലറുകള്‍ അടച്ചിട്ടതോടെ വിലയേറിയ ക്രീമുകള്‍, മെഷീനുകള്‍ എന്നിവ നശിച്ചു. പലരും വലിയ കട ബാധ്യതയിലായിരിക്കുയാണ്. ഈ അവസ്ഥ മറികടക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ എംഎസ്എംഇ പരിധിയില്‍ ബ്യൂട്ടീപാര്‍ലറുകളെക്കൂടി ഉള്‍പ്പെടുത്തി ലോണുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News