ആഗസ്റ്റ് ഒന്നു മുതൽ ബാങ്കിംഗ് രംഗത്ത് മാറ്റങ്ങൾ, ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കുക

കൊച്ചി:ദൈനംദിന ബേങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ നിരവധി മാറ്റങ്ങളാണ് ആഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്ത് വരുന്നത്.ശമ്പളം,ഇ എം ഐ അടവ്, എ ടി എം സേവനം അടക്കമുള്ളവയേയും ഈ മാറ്റങ്ങള്‍ ബാധിക്കും. വിശദമായി അറിയാം:

ശമ്പളം,ഇ എം ഐ അടവ്

ആഗസ്റ്റ് മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എന്‍ എ സി എച്ച്‌) സൗകര്യം ലഭ്യമാകും. നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ)യുടെ ബള്‍ക് പെയ്‌മെന്റ് സംവിധാനമാണിത്. ഡിവിഡന്റ്, പലിശ, ശമ്പളം,പെന്‍ഷന്‍ അടക്കമുള്ളവ ഒന്നിച്ച്‌ അടക്കാം.വൈദ്യുതി,ഗ്യാസ്, ടെലിഫോണ്‍ ബില്ലുകള്‍, വായ്പായടവ് തുടങ്ങിയവയും ഒന്നിച്ച്‌ അടക്കാം.

എ ടി എം പണം പിന്‍വലിക്കല്‍ ചെലവേറും

ആര്‍ ബി ഐ ജൂണില്‍ പ്രഖ്യാപിച്ച എ ടി എമ്മിലെ ഇന്റര്‍ചേഞ്ച് ഫീസ് പരിഷ്‌കരണം ആഗസ്റ്റ് മുതലാണ് നിലവില്‍ വരിക. ഇതുപ്രകാരം ഫീസ് 15 രൂപയില്‍ നിന്ന് 17 രൂപയാകും. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് എ ടി എം പരിലാപലനത്തിന്റെ പശ്ചാത്തലത്തില്‍ ഫീസ് വര്‍ധിപ്പിച്ചത്. ഈ ഫീസ് നിരക്കും ഉപഭോക്താക്കളെയാണ് ആത്യന്തികമായി ബാധിക്കുക. എ ടി എമ്മിലെ സാമ്പത്തികയിതര ഇടപാടുകള്‍ക്കുള്ള ഫീസ് അഞ്ച് രൂപയില്‍ നിന്ന് ആറ് രൂപയാക്കും.അക്കൗണ്ടുള്ള ബേങ്കിന്റെതല്ലാത്ത എ ടി എമ്മുകളില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോഴാണ് ഇന്റര്‍ചേഞ്ച് ഫീസ് വരുന്നത്.

നിരക്ക് മാറ്റവുമായി പോസ്റ്റ് ഓഫീസ് ബേങ്ക്

ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബേങ്കി(ഐ പി പി ബി)ന്റെ വാതില്‍പ്പടി സേവനങ്ങള്‍ക്ക് ഇനി മുതല്‍ പണം നല്‍കണം. ഈ സേവനത്തിന് ആഗസ്റ്റ് മുതല്‍ 20 രൂപയും ജി എസ് ടിയും നല്‍കണം.

നിരക്ക് പരിഷ്‌കരിച്ച്‌ ഐ സി ഐ സി ഐ ബേങ്ക്

ആഗസ്റ്റ് മുതല്‍ പണമിടപാട്, എ ടി എം ഇന്റര്‍ചേഞ്ച് എന്നിവയുടെ പരിധിയും ചെക്ക് ബുക്ക് നിരക്കും ഐ സി ഐ സി ഐ ബേങ്ക് പരിഷ്‌കരിക്കും. ആഭ്യന്തര സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്കായിരിക്കും ഇത് ബാധകം. സൗജന്യ ഇടപാടുകള്‍ നാലെണ്ണം മാത്രമായിരിക്കും. അധികം വരുന്ന ഓരോ ഇടപാടിനും 150 രൂപ വീതമാണ് ഫീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News