CrimeKeralaNews

അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: യു.എ.ഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്ത് സ്പെഷ്യല്‍ ബ്രാഞ്ച്. ജയഘോഷ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് കണ്ടെത്തല്‍. കോണ്‍സുല്‍ ജനറല്‍ ദുബായിലേക്ക് പോയിട്ടും ജയഘോഷ് തോക്ക് ഹാജരാക്കിയില്ലെന്നും കോണ്‍സുല്‍ ജനറല്‍ പോയ കാര്യം സ്പെഷ്യല്‍ ബ്രാഞ്ചിനെയും കമീഷണര്‍ ഓഫീസിനേയും അറിയിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ തനിക്ക് ഒരു പങ്കുമുണ്ടായിരുന്നില്ലെന്ന് എന്‍ഐഎയ്ക്ക് ജയഘോഷ് മൊഴി നല്‍കിയത്. പലപ്പോഴും താന്‍ കോണ്‍സുലേറ്റിലേക്ക് പല ബാഗുകളും വാങ്ങി നല്‍കിയിരുന്നെന്നും എന്നാല്‍ ഇതില്‍ സ്വര്‍ണമായിരുന്നെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നുമാണ് ജയഘോഷ് എന്‍ഐഎയോട് പറഞ്ഞത്. എന്നാല്‍ ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ എന്‍ഐഎയും കസ്റ്റംസും തയ്യാറല്ല. നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷുമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നതാണ്.

എന്നാല്‍ കോണ്‍സുലേറ്റ് വാഹനത്തില്‍ സരിത്തിനൊപ്പമാണ് താന്‍ വിമാനത്താവളത്തില്‍ പോയതെന്നും ഇതെല്ലാം നയതന്ത്രബാഗ് വാങ്ങാനെന്നാണ് താന്‍ കരുതിയതെന്നുമാണ് ജയഘോഷ് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ പിന്നീട് സ്വര്‍ണക്കടത്ത് പുറത്തായി സരിത്ത് പിടിയിലാവുകയും വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തപ്പോഴാണ് ബാഗില്‍ സ്വര്‍ണമെന്ന് താന്‍ അറിഞ്ഞതെന്നും, തനിക്കിതില്‍ നേരിട്ട് ഒരു പങ്കുമില്ലെന്നുമാണ് ജയഘോഷ് പറയുന്നത്.

എന്നാല്‍ ജയഘോഷ് പല തവണ സരിത്തിനെയും സ്വപ്നയെയും വാര്‍ത്ത പുറത്തുവന്ന ശേഷം വിളിച്ചിട്ടുണ്ടെന്ന കോള്‍രേഖകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ബാഗില്‍ സ്വര്‍ണ്ണമായിരുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നത് കണ്ടപ്പോള്‍ ഇതെന്താണെന്നും, എന്താണ് സംഭവിച്ചതെന്നും ചോദിക്കാനാണ് താന്‍ സ്വപ്നയെ വിളിച്ചത് എന്നുമാണ് അന്വേഷണസംഘത്തിന് ജയഘോഷ് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ജയഘോഷ് പറഞ്ഞ പല മൊഴികളിലും തീയതികളിലും പൊരുത്തക്കേടുകളുണ്ട്.

യു.എ.ഇ കോണ്‍സുലേറ്റ് ഇന്‍ ചാര്‍ജ് സന്ദര്‍ശിച്ച തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ എന്‍.ഐ.എ സംഘം പരിശോധന നടത്തി. ഏഴംഗ സംഘം പരിശോധന ഞായറാഴ്ചയാണ് പരിശോധന നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചു. നാല് നയതന്ത്ര ഉദ്യോഗസ്ഥരാണ് പാറ്റൂരിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button