‘അവർ ഞങ്ങളെ കൊല്ലും’; വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി സർവകലാശാലയിൽ വംശീയാക്രമണം; വീഡിയോ വൈറൽ

ന്യൂഡൽഹി:ഡൽഹി സര്‍വകലാശാലയിൽ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികൾക്ക് നേരെ ക്രൂരമായ വംശീയാക്രമണം നടന്നെന്ന് പരാതി. അരുണാചൽ പ്രദേശിൽ നിന്നുള്ള നബാം ബർകയും തദം ദേബോമും സുഹൃത്തുക്കളെ വിടാൻ പോകുമ്പോഴാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അരുണാചൽ പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പത്തോളം പേരടങ്ങുന്ന സംഘം വടിയും മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സിടി സ്കാന്‍ അടക്കമുള്ള വൈദ്യപരിശോധനകൾ നടത്തിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളായ നബാം ബർക പകർത്തിയ വീഡിയോ ദി അരുണാചല്‍ ടൈംസ് എന്ന എക്സ് അക്കൌണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ടു. വീഡിയോയില്‍ നബാമിന്‍റെ മുഖത്ത് ചോരപ്പാടുകൾ കാണാം. വീഡിയോയില്‍ നബാം ഏറെ ക്ഷീണിതനാണ്. സംസാരിക്കുമ്പോൾ പലപ്പോഴും അയാൾക്ക് വാക്കുകൾ മുറിയുന്നു. നിലത്ത് ഇരുന്ന് വീഡീയോ ചിത്രീകരിക്കുന്നതിനിടെയില്‍ കൂടി നില്‍ക്കുന്ന അക്രമികളില്‍ ചിലരെ നബാം കാണിക്കുന്നു. അവരുടെ കൈയില്‍ വടി അടക്കമുള്ള മാരകായുധങ്ങൾ കാണാം.
തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും പ്രശ്നത്തില്‍ അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ ഇടപെടണമെന്നും നബാം വീഡിയോയില്‍ ആവശ്യപ്പെടുന്നു. ‘നോക്കൂ. അവര്‍ ഞങ്ങളെ കൊല്ലാന്‍ പോവുകയാണ്’ നബാം വീഡിയോയില്‍ പറയുന്നു. ഡൽഹിയിലുള്ള അരുണാചലിലെ എല്ലാ ഏജന്‍സികളും എന്‍ജിഒകളും, എന്നെ അവര്‍ ഇന്ന് എങ്ങനെ കൊല്ലാന്‍ ശ്രമിച്ചൂവെന്ന് കാണുക. അവര്‍ പത്ത് പേരാണ് ഞങ്ങളെ ആക്രമിച്ചതെന്നും നബാം വീഡിയോയില്‍ പറയുന്നു. തന്‍റെ തലയ്ക്ക് അടി കിട്ടിയെന്നും തനിക്ക് ഒന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൽഹിക്കാരുടെ അക്രമണം അവസാനിപ്പിക്കാന്‍ അരുണാചല്‍ പ്രദേശ് സര്‍ക്കാറിനോട് അഭ്യർത്ഥിച്ച് കൊണ്ടാണ് നബാം തന്‍റെ വീഡിയോ അവസാനിപ്പിക്കുന്നത്. അരുണാചൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഡൽഹി (ASUD) എന്ന വിദ്യാര്‍ത്ഥി സംഘടന വിഷയത്തില്‍ ഇടപെടുകയും ഡൽഹി പോലീസിന്‍റെ വടക്കു കിഴക്കന്‍ മേഖലയ്ക്കായുള്ള പ്രത്യേക യൂണിറ്റില്‍ പരാതിപ്പെടുകയും ചെയ്തു. ഒപ്പം കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സഹായിക്കണമെന്നും സംഘര്‍ഷം രൂക്ഷമാക്കുന്ന തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.