സച്ചിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,ആലിയ ഭട്ടിനും കൊവിഡ്
![](https://breakingkerala.com/wp-content/uploads/2021/04/images.jpeg)
മുംബൈ:കൊവിഡ് ബാധിതനായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കാര്യം സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മാര്‍ച്ച് 27ന് കൊവിഡ് സ്ഥിരീകരിച്ച സച്ചിന്‍ നേരിയ ലക്ഷണങ്ങളെ തുടര്‍ന്ന് ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
‘എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്കും സന്ദേശങ്ങള്‍ക്കും നന്ദി. ആരോഗ്യനിര്‍ദേശങ്ങളെ തുടര്‍ന്നുള്ള മുന്‍കരുതല്‍ എന്ന നിലയ്‌ക്ക് ഞാന്‍ ആശുപത്രിയില്‍ അഡ്‌മിറ്റായിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലേക്ക് മടങ്ങാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും ശ്രദ്ധിക്കുക, സുരക്ഷിതരായിരിക്കുക. ലോകകപ്പ് കിരീടനേട്ടത്തിന്‍റെ പത്താം വാര്‍ഷികത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സഹതാരങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായും’ സച്ചിന്‍ ട്വീറ്റില്‍ കുറിച്ചു.
ബോളിവുഡ് നടി ആലിയ ഭട്ടിനും കൊവിഡ് സ്ഥിരീകരിച്ചു. ആലിയ തന്നെയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആലിയയുടെ കാമുകനും നടനുമായ റണ്‍ബീര്‍ കപൂറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് സ്ഥിരീകരിച്ചയുടന്‍ തന്നെ താന്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സമ്പര്‍ക്കവിലക്കില്‍ പോയെന്നും എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും ആലിയ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
റണ്‍ബീറിന് കൊവിഡ് സ്ഥിരീകരിക്കുന്ന സമയത്ത് ആലിയ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അന്ന് ആലിയയുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നെന്ന് കണക്ക്. പ്രതിദിന കണക്ക് ഇന്ന് 80000 കടന്നേക്കുമെന്നാണ് കരുതുന്നത്. മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 43000ത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പഞ്ചാബ്, ഗുജറാത്ത്, ഛത്തീസ്ഘട്ട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധ നിരക്ക് ഉയരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
കൊവിഡ് ബാധിതരുടെ മരണനിരക്ക് കൂടുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ആശങ്കയിലാക്കുന്നുണ്ട്. രോഗവ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളിൽ മൂന്നാം ഘട്ട വാക്സിനേഷൻ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
അതേ സമയം സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതിൽ ആശങ്ക ഉയരുന്നുണ്ട്.രണ്ടാം തരംഗ മുന്നറിയിപ്പ് തള്ളിക്കളയരുതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
രോഗികളുടെ എണ്ണം കൂടുന്നതോടൊപ്പം രോഗം പകരുന്നതിന്റെ വേഗവും കൂടുന്നതനുസരിച്ചാണ് രണ്ടാംതരംഗം കണക്കാക്കുന്നത്. നിലവിൽ പ്രതിദിനം 2000 മുതൽ 2800 വരെ പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇത് 1500-നും രണ്ടായിരത്തിനും ഇടയിലായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അല്ലാതെയും പ്രതിരോധ മാർഗങ്ങളില്ലാതെ പൊതു ഇടങ്ങളിൽ ജനം കൂട്ടംകൂടുന്നതാണ് കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാർച്ച് ആദ്യവാരം 4.5 ശതമാനത്തോടടുത്തായിരുന്നു. മാസത്തിന്റെ മധ്യത്തിൽ 3.6 ആകുകയും പിന്നീട് 2.74 വരെ താഴുകയും ചെയ്തു.
ഏപ്രിലിലെ ആദ്യ വ്യാഴാഴ്ച നിരക്ക് 5.15-ൽ എത്തി. വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടാനാണു സാധ്യത. കോവിഡ് പ്രതിരോധ മരുന്ന് ജനസംഖ്യയുടെ 10-15 ശതമാനം വരെ പേർക്കു മാത്രമേ ലഭ്യമായിട്ടുള്ളൂ.
നിലവിലെ സാഹചര്യത്തിൽ ഒരു ഡോസ് പോലും ഗുണകരമാണ്. രോഗതീവ്രത കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
പ്രതിദിനം നാലായിരംമുതൽ അയ്യായിരം കേസുകളുണ്ടായാൽ അതിനെ രണ്ടാംതരംഗത്തിന്റെ സൂചനയായി കണക്കാക്കാം. ഈ സാഹചര്യത്തിൽ രോഗം പകരുന്നതിന്റെ തോതും കൂടുതലായിരിക്കും. ജനങ്ങൾ കൂട്ടംകൂടാതിരിക്കേണ്ടത് അത്യാവശ്യമാണ്.
സംസ്ഥാനത്ത് ഇന്നലെ 2798 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ 98, വയനാട് 66 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,347 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,32,13,211 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4632 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2501 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 416, കണ്ണൂര്‍ 290, എറണാകുളം 306, തൃശൂര്‍ 234, കൊല്ലം 205, കോട്ടയം 185, കാസര്‍ഗോഡ് 169, മലപ്പുറം 156, തിരുവനന്തപുരം 115, പത്തനംതിട്ട 107, ഇടുക്കി 118, പാലക്കാട് 44, ആലപ്പുഴ 93, വയനാട് 63 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, തിരുവനന്തപുരം, എറണാകുളം 2 വീതം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 180, കൊല്ലം 145, പത്തനംതിട്ട 55, ആലപ്പുഴ 193, കോട്ടയം 138, ഇടുക്കി 53, എറണാകുളം 157, തൃശൂര്‍ 181, പാലക്കാട് 49, മലപ്പുറം 197, കോഴിക്കോട് 264, വയനാട് 48, കണ്ണൂര്‍ 137, കാസര്‍ഗോഡ് 38 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,201 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,96,239 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,37,299 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,33,198 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4101 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 538 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 363 ഹോട്ട് സ്പോട്ടുകളാണുള്ളത്.