NationalNews

നയതന്ത്ര സ്വർണക്കടത്ത്; ദുബായിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് 18 കോടിയുടെ സ്വർണം,അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു

മുംബയ്: ദുബായിൽ നിന്ന് 18 കോടിയിലധികം രൂപ വില വരുന്ന സ്വർണം ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച മുംബയിലെ അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ ആഴ്‌ചയാണ് അഫ്ഗാനിസ്ഥാൻ കോൺസൽ ജനറൽ സാകിയ വർദാക്കിനെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടിയത്.

മൂന്ന് വർഷമായി മുംബയിൽ കൗൺസിൽ ജനറലായും ഒരു വർഷമായി ആക്ടിംഗ് അബാസഡറുമായി പ്രവർത്തിക്കുന്ന സാകിയ ഇന്നാണ് രാജിവച്ചത്. ഏപ്രിൽ 25നാണ് ഉദ്യോഗസ്ഥ ഡി.ആർ.ഐ.യുടെ പിടിയിലായത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 18.6 കോടി രൂപ വിലവരുന്ന 25 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഇവരെ അറസ്റ്റ് ചെയ്‌തിരുന്നില്ല.

ദുബായിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ വൈകിട്ട് 5.45ന് മുംബയിലെത്തിയ ഉദ്യോഗസ്ഥയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞുനിറുത്തുകയും പരിശോധിക്കുകയുമായിരുന്നു. മകനോടൊപ്പമാണ് സാകിയ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ട വസ്തുക്കളൊന്നും കൈയിലില്ലെന്ന് അവകാശപ്പെട്ട ഇരുവരും ഗ്രീൻ ചാനൽ വഴി പുറത്തുകടന്നു. വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്നതിനിടെയാണ് ഡി.ആർ.ഐ സംഘം തടഞ്ഞത്.

അഞ്ച് ട്രോളി ബാഗുകളും ഒരു ഹാൻഡ് ബാഗും ഒരു സ്ലിംഗ് ബാഗും ഒരു നെക്ക് പില്ലോയുമാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വർണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. ഇതോടെ സാകിയയെ ശരീരപരിശോധനയ്ക്ക് വിധേയയാക്കാനായി പ്രത്യേകമുറിയിലേക്ക് മാറ്റി. തുടർന്ന് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെടുത്തത്.

ജാക്കറ്റിനും ലെഗിൻസിനും ബെൽറ്റിനും ഉള്ളിലായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. പിന്നാലെ ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ യാതൊരു രേഖകളും ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് കസ്റ്റംസ് ആക്ട് അനുസരിച്ച് സ്വർണം പിടിച്ചെടുത്തത്. ഇവരുടെ മകനെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെടുത്തില്ല.

കഴിഞ്ഞ ഒരു വർഷത്തോളമായി താൻ വ്യക്തിപരമായി നിരവധി ആക്രമണങ്ങൾക്കും അപകീർത്തികൾക്കും ഇരയാകുന്നുവെന്നും ഇതിനെ തുടർന്നാണ് രാജി വച്ചതെന്നും സാകിയ എക്സിൽ കുറിച്ചു. അഫ്ഗാൻ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രതിസന്ധികളെ ലോകത്തെ അറിയിക്കുന്നതിനും തന്റെ ജോലിയെയും ഇത് സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button