KeralaNationalNews

മിനിറ്റില്‍ 40 ലീറ്റര്‍ ഓക്സിജന്‍; ജര്‍മ്മനിയില്‍ നിന്ന് 23 ഓക്സിജന്‍ നിര്‍മ്മാണ പ്ലാന്റുകള്‍ വിമാനമാര്‍ഗം എത്തിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ നിര്‍മാണത്തിനായി പ്ലാന്റുകള്‍ എത്തിക്കാന്‍ പ്രതിരോധ മന്ത്രാലയം. ജര്‍മനിയില്‍നിന്ന് 23 മൊബൈല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ ആകാശ മാര്‍ഗം ഇന്ത്യയിലെത്തിക്കും. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ രാജ്യം ഓക്സിജനില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് അടിയന്തര തീരുമാനം.

ഓരോ പ്ലാന്റിനും മിനിറ്റില്‍ 40 ലിറ്ററും മണിക്കൂറില്‍ 2400 ലിറ്റര്‍ വരെയും ഓക്സിജന്‍ ഉത്‌പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസ് (എഎഫ്‌എംഎസ്) ആശുപത്രികളിലായിരിക്കും പ്ലാന്റുകള്‍ സ്ഥാപിക്കുകയെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് എ. ഭരത് ഭൂഷണ്‍ ബാബു അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സേനകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ഒരാഴ്ചയ്ക്കകം പ്ലാന്റുകള്‍ രാജ്യത്തെത്തുമെന്നാണു കരുതുന്നത്. തയാറെടുപ്പുകള്‍ പൂര്‍ത്തിയായാല്‍ വ്യോമസേനയുടെ വിമാനം ജര്‍മനിയില്‍നിന്ന് പ്ലാന്റുകള്‍ ഇന്ത്യയിലെത്തിക്കും. വിദേശത്തുനിന്ന് കൂടുതല്‍ പ്ലാന്റുകള്‍ കൊണ്ടുവരുമെന്നും അധികൃതര്‍ അറിയിച്ചു.

കോവിഡ് കേസുകളില്‍ വലിയ വര്‍ധന ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ പുതിയ കോവിഡ് ആശുപത്രികള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കല്‍, നിലവിലുള്ളവയുടെ ആവശ്യങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവ ലക്ഷ്യമിട്ട് വ്യോമസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഓക്സിജന്‍ സംഭരണികള്‍, സിലിണ്ടറുകള്‍, അവശ്യ മരുന്നുകള്‍, വൈദ്യ ഉപകരണങ്ങള്‍ തുടങ്ങിയവ വ്യോമമാര്‍ഗം വിതരണം ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button