![](https://breakingkerala.com/wp-content/uploads/2021/10/244541233-245546407504595-6294052795628762442-n_710x400xt.jpg)
പത്തനംതിട്ട:വെച്ചൂച്ചിറയിൽ പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം. പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച എരുമേലി സ്വദേശി ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിച്ചത്.
ഏറെ നാളായി ആഷിഖുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. പ്രതി നിരന്തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനെ തുടർന്നാണ് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറിയത്. കഴിഞ്ഞ ദിവസം ആഷിഖിന്റെ വിവാഹ അഭ്യർഥന പെൺകുട്ടി നിരസച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ എരുമേലിയിൽ വച്ച് വഴിയിൽ തടഞ്ഞു നിർത്തിയും ആക്രമിച്ചിരുന്നു.
ഇരുവരുടെയും സ്വകാര്യ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകി. സ്ത്രീതത്വത്തെ അപമാനിക്കൽ, വീട് കയറി ആക്രമണം, ഐടി നിയമത്തിലെ 66 ഇ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇത്തരം കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസ് കർശന നടപടികളുമായി മന്നോട്ടുപോകുമ്പോഴും ആക്രമണങ്ങൾ ആവർത്തിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം പ്രണയനൈരാശ്യത്തെ തുടർന്ന് കോളേജ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു.
ഒക്ടോബർ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്‍റ് തോമസ് കോളജിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.