ബലാത്സംഗത്തിന് കാരണം പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കുന്നത്; വനിതാ കമ്മീഷന്‍

ലക്നൗ: ബലാത്സംഗത്തിന് കാരണം പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കുന്നതാണെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് വനിതാക്കമ്മീഷന്‍. ഇനി അവര്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കരുതെന്നും അലിഗഡില്‍ ഒരു യുവതിയുമായി ബന്ധപ്പെട്ട പരാതി കേള്‍ക്കുന്നതിനിടയില്‍ വനിതാക്കമ്മീഷന്‍ അംഗം മീനാകുമാരി പറഞ്ഞു.

”പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കരുത്. അങ്ങിനെ ചെയ്താല്‍ അവര്‍ ആണ്‍കുട്ടികളുമായി പെണ്‍കുട്ടികള്‍ മണിക്കൂറുകള്‍ സംസാരിക്കുകയും അതിന് ശേഷം അവരുമായി ഒളിച്ചോടുകയും ചെയ്യും. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിക്കാന്‍ വീട്ടുകാര്‍ തയ്യാറാകാത്തത് മൂലം അവര്‍ ഇക്കാാര്യം അറിയുകയേയില്ല.” മീനാകുമാരി പറഞ്ഞു. സ്ത്രീകള്‍ക്കെതിരേ കുറ്റകൃത്യങ്ങള്‍ കൂടുന്നതില്‍ സമൂഹം കൂടുതല്‍ ഗൗരവം കാട്ടണമെന്നും പറഞ്ഞു.

പെണ്‍മക്കളുടെ കാര്യത്തില്‍ മാതാവ് പ്രത്യേക ശ്രദ്ധയെടുക്കണമെന്നും പെണ്‍മക്കള്‍ ശ്രദ്ധക്കുറവ് ഉള്ളവരാകയാല്‍ അമ്മമാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടണമെന്നും പറഞ്ഞു. അതേസമയം വ്യത്യസ്തമായ അഭിപ്രായമായിരുന്നു വൈസ് ചെയര്‍ പേഴ്സണ്‍ അഞ്ജു ചൗധരിക്ക്. പെണ്‍മക്കളുടെ മൊബൈല്‍ വാങ്ങി വെയ്ക്കുന്നത് കൊണ്ട് സ്ത്രീകള്‍ക്ക് എതിരേയുള്ള കുറ്റകൃത്യം കുറയുമെന്ന് കരുതുന്നില്ലെന്നായിരുന്നായിരുന്നു അഞ്ജു ചൗധരിയുടെ പ്രതികരണം.

നേരത്തേ വിവാദ പരാമര്‍ശം ദേശീയ വനിതാകമ്മീഷന്‍ അംഗം ചന്ദ്രമുഖി ദേവിയും നടത്തിയിരുന്നു. ബദാവൂന്‍ കൂട്ടബലാത്സംഗക്കേസിലായിരുന്നു ചന്ദ്രമുഖി ദേവിയുടെ വിവാദ പ്രസ്താവന. ഈ പെണ്‍കുട്ടി വൈകിട്ട് പുറത്തുപോകാതിരുന്നെങ്കില്‍ ഈ സംഭവം ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നാണ് ചന്ദ്രമുഖി ദേവി പറഞ്ഞത്. വലിയ വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് ചന്ദ്രമുഖി ദേവി പിന്നീട് പ്രസ്താവന പിന്‍വലിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News