27.8 C
Kottayam
Sunday, May 5, 2024

സ്ത്രീകളോടുള്ള അതിക്രമങ്ങൾ കൂടുതൽ ഉത്തരേന്ത്യയിൽ, കുറവ് ഈ സംസ്ഥാനങ്ങളിൽ

Must read

യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2021-ൽ ദേശീയ വനിതാ കമ്മിഷന് ലഭിച്ച പരാതികളിൽ ഭൂരിഭാഗവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നെന്ന് ഔദ്യോഗിക കണക്കുകൾ.ആകെ ലഭിച്ച 30,864 പരാതിയിൽ പകുതിയിലധികവും ഉത്തർപ്രദേശിൽ നിന്നാണ്- 15,828. ഡൽഹി, മഹാരാഷ്ട്ര, ഹരിയാണ, ബിഹാർ സംസ്ഥാനങ്ങളാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ളവ. പട്ടികയിൽ കേരളം ഇരുപതാം സ്ഥാനത്താണ്. 152 പരാതികളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.

ഏറ്റവും കുറവ് പരാതികൾ ലഭിച്ചത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ്- പത്തിൽ താഴെ. കേന്ദ്രഭരണപ്രദേശങ്ങളിൽ ചണ്ഡീഗഢിൽനിന്നാണ് കൂടുതൽ പരാതികൾ- 64. ലക്ഷദ്വീപിൽനിന്ന് ഒരു പരാതിമാത്രമാണ് ലഭിച്ചത്. 2014-നുശേഷമുള്ള ഏറ്റവും ഉയർന്ന പരാതി നിരക്കാണിത്. 2021 ജൂലായ്‌മുതൽ സെപ്റ്റംബർവരെ എല്ലാ മാസവും 3100-ലധികം പരാതി ലഭിച്ചു. 23,722 പരാതികൾ ലഭിച്ച 2020-നെ അപേക്ഷിച്ച് 2021-ൽ പരാതികൾ 30 ശതമാനം വർധിച്ചു. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കൽ, ഗാർഹികപീഡനം എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തത്. 11,013 പരാതികൾ ഈ വിഭാഗത്തിൽനിന്നാണ്.

ഗാർഹികപീഡനവുമായി ബന്ധപ്പെട്ട് 6633-ഉം സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് 4589-ഉം പരാതിയാണ് ലഭിച്ചത്. അശ്ലീല ആംഗ്യങ്ങൾ, അസ്വസ്ഥതയുണ്ടാക്കുന്ന തുറിച്ചുനോട്ടം തുടങ്ങിയ ശാരീരികമല്ലാത്ത ഉപദ്രവങ്ങളും അതിക്രമങ്ങളും നിയമത്തിലെ അവ്യക്തതകാരണം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ പറഞ്ഞു. കമ്മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നുണ്ട്. അതിന്റെ ഫലമായാണ് പരാതികളിൽ വർധനയുണ്ടായതെന്നും അവർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week