Home-bannerKeralaNewsRECENT POSTSTop Stories

ശ്രീറാം വെങ്കിട്ടരാമന്‍ താന്‍ കണ്ടതില്‍ ഏറ്റവും മാന്യനായ വ്യക്തിയെന്ന് വഫ ഫിറോസ്,അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നോയെന്ന് അറിയില്ലെന്നും വഫ

തിരുവനന്തപുരം: താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മാന്യനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടറാമനെന്ന് വഫ ഫിറോസ്.അപകട ദിവസം രാത്രി ഡ്രോപ് ചെയ്യാമോ എന്ന് ശ്രീറാം മെസേജ് അയച്ച് ചോദിച്ചു. ശ്രീറാം വെങ്കിട്ടറാമനെക്കുറി് ഒരു ബോധ്യമുള്ളത് കൊണ്ടും മോശം അനുഭവം ഉണ്ടാകാത്തതുകൊണ്ടുമാണ് ശ്രീറാമിനെ ഡ്രോപ് ചെയ്യാന്‍ പോയതെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടസമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ പറയുന്നു. ആ മനുഷ്യനെ സഹായിക്കാനാണ് പോയത്. അത് ശ്രീറാമല്ല ഏത് സുഹൃത്തായാലും പോകും. എന്റെ സ്വഭാവം അങ്ങനെയാണ്.

ഒരു ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന കുട്ടിയാണെങ്കില്‍ ചിലപ്പോള്‍ അങ്ങനെ രാത്രി ഒരാള്‍ വിളിച്ചാല്‍ സഹായിക്കാന്‍ ചെയ്യില്ലായിരിക്കും പക്ഷേ താന്‍ അങ്ങനെയല്ല. പലപ്പോഴും കുടുംബമായി യാത്ര ചെയ്യുമ്പോഴും, സിനിമ കാണാന്‍ പോകുമ്പോഴുമെല്ലാം രാത്രി ഏറെ വൈകാറുണ്ട്. അതില്‍ തന്നെ സംബന്ധിച്ചിടത്തോളം അസ്വഭാവികതയില്ല. പലപ്പോഴും ബന്ധുക്കളെ എയര്‍പോര്‍ട്ടില്‍ നിന്ന് പിക്ക് ചെയ്യാനും മറ്റും വളരെ വൈകി തിരുവനന്തപുരത്ത് രാത്രി യാത്ര ചെയ്തിട്ടുണ്ട് അപ്പോഴൊന്നും ഒരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടായിട്ടില്ല.

രാത്രി ഡ്രൈവ് ചെയ്യുമ്പോള്‍ സാധാരണ ഡ്രൈവ് ചെയ്യുന്നതിനേക്കാള്‍ സ്പീഡിലാണ് പലപ്പോഴും ഓടിക്കാറ്. അന്നും അങ്ങനെ തന്നെയായിരുന്നു. താന്‍ ഓടിക്കുന്നതിനേക്കാള്‍ സ്പീഡിലാണ് ശ്രീറാം വണ്ടി ഓടിച്ചത്. തന്റെ വീട്ടില്‍ ആരും കുടിക്കാറില്ല. അത് കൊണ്ട് ആ മണം തിരിച്ചറിയാന്‍ പറ്റില്ല, ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു. അതെന്തായിരുന്നുവെന്ന് ടെസ്റ്റുകള്‍ വേണം തെളിയിക്കാന്‍.
അപകടം നടന്ന സമയത്ത് മുന്നിലുണ്ടായിരുന്ന വാഹനം കൃത്യമായി ഓര്‍ക്കാന്‍ പറ്റുന്നില്ല. ഓര്‍മയില്‍ ആ വണ്ടി ഓടുകയായിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികായ ചിലര്‍ പറയുന്നത് വണ്ടി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ്.

അപകടത്തിന് ശേഷം ബഷീറിനെ രക്ഷിക്കാനായി പരമാവധി ശ്രമങ്ങള്‍ നടത്തി. അപകടമുണ്ടായപ്പോള്‍ തന്നെ താനും ശ്രീറാമും കാറില്‍ നിന്നും ചാടിയിറങ്ങി. ശ്രീറാമാണ് ആദ്യം വണ്ടിയില്‍ നിന്നും ഇറങ്ങിയത്. തന്റെ ഭാഗത്തെ ഡോര്‍ അപകടത്തില്‍ ജാമായിരുന്നു. ശ്രീറാം ചാടിയിറങ്ങി അയാളെ തൂക്കിയെടുത്തു. അയാളെ എടുത്തു കൊണ്ടു തന്നെ അവിടേക്ക് എത്തിയ പലരോടും രക്ഷിക്കൂ.. രക്ഷിക്കൂ എന്ന് ശ്രീറാം ആവശ്യപ്പെടുകയും ചെയ്തു.

നിരവധി പേര്‍ അപ്പോഴേക്കും അവിടെ എത്തിയിരുന്നു. കുറേ നേരം ശ്രീറാം അയാളെ എടുത്തു നിന്നു. പിന്നെ രണ്ടു പേരും കൂടെ അദ്ദേഹത്തെ താഴേക്ക് എടുത്ത് കിടത്തി. പിന്നെ ഞാനും ശ്രീറാമും കൂടി അവിടെയെത്തിയ പലരോടും പോയി അയാളെ രക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.

ആ മനുഷ്യന്റെ കിടപ്പ് കണ്ടപ്പോള്‍ നമ്മുക്ക് കണ്ടു നില്‍ക്കാന്‍ പറ്റില്ലായിരുന്നു. പക്ഷേ ആരും മുന്നോട്ട് വന്നില്ല. ഈ അവസ്ഥയില്‍ അദ്ദേഹത്തെ എടുക്കാന്‍ പറ്റില്ല ആംബുലന്‍സ് വരണം എന്നാണ് എല്ലാവരും പറഞ്ഞത്. അങ്ങനെ ആംബുലന്‍സ് വരുന്ന വരെ എല്ലാവരും കാത്തിരിക്കുകയാണ് ചെയ്തത്. തന്റെ വണ്ടിയില്‍ കേറ്റി കൊണ്ടു പോകാന്‍ ശ്രീറാം ശ്രമിച്ചു. എന്നാല്‍ രണ്ട് ടയറും പൊട്ടിയ ആ വണ്ടിയില്‍ ആളെ കൊണ്ടു പോകാന്‍ പറ്റില്ല എന്ന് താന്‍ ശ്രീറാമിനോട് പറയുകയായിരുന്നു.

അപകടം നടന്ന് അഞ്ച് മിനിറ്റിനകം പൊലീസുകാര്‍ സ്ഥലത്ത് എത്തിയിരുന്നു. ഡ്രൈവിംഗ് സീറ്റില്‍ നിന്നും ശ്രീറാം ഇറങ്ങിയത് എല്ലാവരും കണ്ടിരുന്നു. വണ്ടി ഓടിച്ചത് നിങ്ങളല്ലേ അവര്‍ അല്ലല്ലോ എന്ന് ശ്രീറാമിനോട് പൊലീസുകാര്‍ പറഞ്ഞു. ആ യുവതി പൊയ്‌ക്കോട്ടെ അവര്‍ ഒന്നും ചെയ്തില്ലല്ലോ എന്ന് ശ്രീറാമും പറഞ്ഞു. ശ്രീറാം തന്നെ പുള്ളിയുടെ ഫോണില്‍ കൂടി ഒരു ഊബര്‍ ഓട്ടോ വിളിപ്പിച്ചു. താന്‍ അവിടെ നിന്നും പോയി.
തിരിച്ചു വന്നശേഷം രക്തസാംപിള്‍ എടുക്കാനാണ് നേരെ പോയത്. അതിനു ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. ആദ്യം കൊടുത്ത മൊഴിയിലും അവസാനം കൊടുത്ത മൊഴിയിലും ഒരേ കാര്യമാണ് താന്‍ പറഞ്ഞിട്ടുള്ളത് ഒന്നും മാറ്റി പറഞ്ഞിട്ടില്ല.

താന്‍ വിവാഹമോചിതയാണ് എന്ന പ്രചാരണം തെറ്റാണെന്നും വഫ പറയുന്നു. ഭര്‍ത്താവിന്റെ പിതാവും മാതാവും ആണ് എന്നെ ഇറക്കാന്‍ വേണ്ടി പൊലീസ് സ്റ്റേഷനില്‍ വന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ അവരാണ് തനിയ്‌ക്കൊപ്പം നിന്നത്. തന്റെ പപ്പയും മമ്മയും സ്ഥലത്ത് ഇല്ല.വിദേശത്താണ്. സഹോദരിമാരായാലും കുടുംബത്തില്‍ എന്നെ അറിയുന്ന എല്ലാവരും തനിയ്ക്ക് പിന്തുണയുമായി കൂടെയുണ്ട്.

താന്‍ മോഡലല്ല, മോഡലിംഗ് ചെയ്തിട്ടുമില്ല. കുറേ യൂട്യൂബ് ചാനല്‍സ് അവരുടെ റേറ്റിംഗ് കൂട്ടാനും പണം നേടാനും വേണ്ടിയാവും ഇതൊക്കെ ചെയ്യുന്നത്.തനിയ്ക്ക് ഒരു കുടുംബവമുണ്ട് അതവര്‍ ആലോചിക്കുന്നില്ല. ആ കുടുംബം ഇതൊക്കെ എങ്ങനെയെടുക്കും എന്നവര്‍ ആലോചിക്കുന്നില്ല. അതാണ് വഫ ഇതാണ് വഫ എന്നെല്ലാം പറഞ്ഞ് ഒരുപാട് വീഡിയോസ് യൂട്യൂബിലുണ്ട്. അവരൊന്ന് ആലോചിച്ചാല്‍ നല്ലതായിരിക്കും

പപ്പായും മമ്മയും 30 വര്‍ഷമായി ദമാമില്‍ ഷോപ്പ് നടത്തുന്നുണ്ടെന്നതല്ലാതെ മറ്റൊരു ബിസിനസും തനിക്കൊ തന്റെ കുടുംബത്തിനോ ഇല്ലെന്ന് വഫ ഫിറോസ് പറയുന്നു. ഈ കടയില്‍ നിന്നുള്ള സമ്പാദ്യം മാത്രമാണ് കയ്യിലുള്ളതെന്ന് അവര്‍ അവകാശപ്പെടുന്നു. സഹോദരന്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവ് മറൈന്‍ എഞ്ചിനിയറാണ്.

മീഡിയ വലിയ താത്പര്യമുള്ള മേഖലയായിരുന്നു പക്ഷേ താന്‍ ഒരിക്കലും മോഡലായിരുന്നില്ല. ഒരു ചുരിദാറിന്റെ പരസ്യം മാത്രമാണ് മോഡല്‍ എന്ന് പറയാവുന്ന തരത്തില്‍ ചെയ്തിട്ടുള്ളത്. ജീവിതത്തില്‍ രണ്ടേ രണ്ട് ഷോകള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് പറഞ്ഞ വഫ ഫിറോസ് അത് ഏഷ്യാനെറ്റിന് വേണ്ടി ചെയ്ത റംസാന്‍ നിലാവ് എന്ന പരിപാടിയും കൈരളി ടിവിക്കായി ചെയ്ത ലൈലത്തുല്‍ ഖദ്ര്‍ എന്ന പരിപാടിയുമാണെന്ന് വിശദീകരിക്കുന്നു.

2014 ഫേസ്ബുക്ക് അടക്കം ഡിലീറ്റ് ചെയ്തുവെന്ന് വഫ ഫിറോസ് വ്യക്തമാക്കി. മകളുടെ കാര്യങ്ങള്‍ നോക്കാന്‍ വേണ്ടിയായിരുന്നു താന്‍ ഈ മേഖലയില്‍ നിന്ന് മാറിയത്. അബുദാബിയിലേക്ക് താമസം മാറിയിരുന്നു. ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചതിനാല്‍ തന്നെ ആഗ്രഹിച്ച രീതിയില്‍ പഠിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മകള്‍ പന്ത്രണ്ടാം ക്ലാസിലാണ് ഇപ്പോള്‍ പഠിക്കുന്നതെന്ന് വഫ പറഞ്ഞു.

അടുത്തിടെയാണ് പ്ലസ് ടു എഴുതിയെടുത്തത്. ഇപ്പോള്‍ പ്രൈവറ്റായി ബി എ ഇംഗ്ലീഷ് പഠിക്കുകയാണ്. പരീക്ഷയെഴുതാന്‍ വേണ്ടിയാണ് നിലവില്‍ നാട്ടിലെത്തിയതെന്നും വഫ വ്യക്തമാക്കി.
താന്‍ ഉന്നത ബന്ധങ്ങളുള്ള ആളാണെന്ന് പറയുന്നത് വ്യാജപ്രചരണമാണ്. ഉന്നത ബന്ധമെന്ന് പറയാവുന്ന തരത്തില്‍ ഉള്ളത് രണ്ട് സൗഹൃദങ്ങള്‍ മാത്രമാണ്. മെറിന്‍ ജോസഫ് ഐപിഎസുമായി ഒരു സലൂണില്‍ വച്ച് കണ്ട് സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്. ഇവര്‍ മാത്രമാണ് ഉന്നത എന്ന് പറയാവുന്ന സൗഹൃദം. അത് അടുത്ത ബന്ധമൊന്നുമല്ല കണ്ടാല്‍ സുഖമാണോ എന്ന് ചോദിക്കുന്നത്ര മാത്രം വലിപ്പമുള്ള സൗഹൃദമാണത്.

ശ്രീറാം വെങ്കിട്ടറാമിനെ ഒരു ഷോ കണ്ട് അഭിനന്ദിക്കാന്‍ വിളിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കാണുകയും ചെയ്തു , അത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ സംഭവമുണ്ടായപ്പോള്‍ കണ്ടതെന്നും വഫ ഫിറോസ് വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button