NationalNews

ബാബാ രാംദേവ് കോവിഡ് പോരാളികളെ അപമാനിച്ചു; പരാമര്‍ശം പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി:അലോപ്പതി ചികിത്സാരീതിക്കെതിരെ യോഗ ഗുരു ബാബാ രാംദേവ് ഉന്നയിച്ച പരാമർശങ്ങൾ രാജ്യത്തെ കോവിഡ് പോരാളികളെ അപമാനിക്കുന്നവയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി മഹാമാരിക്കെതിരെ പോരാടുന്ന കോവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവിന്റെ വാക്കുകൾ അപമാനിക്കുന്നത്. അലോപ്പതി ചികിത്സ നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. രാംദേവിന്റെ വാക്കുകൾ ദൗർഭാഗ്യകരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പ്രതികരിച്ചു.

രാജ്യത്തെ പൗരന്മാർക്ക് ആരോഗ്യപ്രവർത്തകർ ദൈവത്തെ പോലെയാണ്. ആ പൗരന്മാരെ കൂടിയാണ് നിങ്ങൾ അപമാനിച്ചത്. വിവാദ പരാമർശത്തിൽ രാംദേവ് കഴിഞ്ഞ ദിവസം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും പരാമർശം പിൻവലിക്കണമെന്നും ഹർഷ വർധൻ രാംദേവിന് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയിൽ രാംദേവ് പറഞ്ഞിരുന്നു. അലോപ്പതിയെ വിവേകശൂന്യമായതെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബാബ രാംദേവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നേരത്തെ രംഗത്തുവന്നിരുന്നു.

രാംദേവിന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നായിരുന്നു പതഞ്ജലി ഔദ്യോഗിക വാർത്താക്കുറിപ്പിൽ വിശദീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button