KeralaNews

വീണ്ടും ഹണി ട്രാപ്പ്; വയോധികനൊപ്പം ചിത്രം പകര്‍ത്തി ലക്ഷങ്ങള്‍ തട്ടി, സ്വര്‍ണ മോതിരം മുതല്‍ റൈസ് കുക്കര്‍ വരെ അടിച്ചുമാറ്റി

പത്തനംതിട്ട: ഭൂമി വില്‍പ്പനയുടെ പേരില്‍ ഹണി ട്രാപ്പില്‍പ്പെടുത്തി വയോധികനില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കൂട്ടുവാളക്കുഴിയില്‍ സിന്ധു (41), പന്തളം കുരമ്പാല തെക്ക് സാഫല്യത്തില്‍ മിഥു (25), പെരിങ്ങനാട് കുന്നത്തുകര അരുണ്‍ നിവാസില്‍ അരുണ്‍ കൃഷ്ണന്‍ (32) എന്നിവരാണ് അറസ്റ്റിലായത്.

വയോധികനോട് അടുത്തിടപഴകി, അശ്ലീലമെന്നു തോന്നിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 2,18000 രൂപയും അരപ്പവന്റെ മോതിരവും റൈസ് കുക്കറുമാണ് സംഘം തട്ടിയെടുത്തത്. പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ വയോധികന്റെ മക്കള്‍ ഭൂമി വില്‍പ്പനയ്ക്കായി അച്ഛന്റെ ഫോണ്‍ നമ്പര്‍വെച്ച് പരസ്യം നല്‍കിയിരുന്നു.

ഈ ഫോണ്‍ നമ്പരിലാണ്, സിന്ധു വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വയോധികനെ ബന്ധപ്പെട്ടത്. മക്കള്‍ ജോലിസ്ഥലത്തായിരുന്നു. വയോധികന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. നംവംബര്‍ ആദ്യ ആഴ്ചയില്‍ വീട്ടിലെത്തി സാഹചര്യങ്ങള്‍ മനസ്സിലാക്കി. ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് 2.30ന് സ്ഥലം കാണാനെന്ന വ്യാജേന മിഥുവിനൊപ്പം കാറില്‍ വീണ്ടും വീട്ടിലെത്തി.

വീട്ടില്‍ക്കടന്ന സിന്ധു വയോധികനൊപ്പമുള്ള ചിത്രങ്ങള്‍ മിഥുനെക്കൊണ്ട് എടുപ്പിച്ചു. ഇത് കാണിച്ചായിരുന്നു ഭീഷണിയും പണം തട്ടലുമെന്ന് പൊലീസ് പറഞ്ഞു.ചിത്രങ്ങള്‍ പുറത്തുവിടുമെന്നും പൊലീസില്‍ അറിയിച്ച് ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണവും മോതിരവും തട്ടിയെടുത്തത്. ഡിസംബര്‍ ഏഴിന് വീട് മുഴുവന്‍ പരിശോധന നടത്തി സ്വര്‍ണമോതിരം കൈക്കലാക്കി. 13 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം.

ഇല്ലെന്നറിയിച്ചപ്പോള്‍ ബാങ്ക് പാസ് ബുക്ക് കണ്ടെടുത്ത് ഇതിലുള്ള രണ്ട് ലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇവര്‍ വന്ന കാറില്‍ത്തന്നെ പന്തളത്തുള്ള ബാങ്കിലെത്തി ഒന്നരലക്ഷം രൂപ പണമായി എടുത്തു. 50,000 രൂപ സിന്ധുവിന്റെ അക്കൗണ്ടിലേക്കും മാറ്റി.ഡിസംബര്‍ ഒന്‍പതിന് പൊലീസുകാരനെന്ന് ധരിപ്പിച്ച് അരുണ്‍കുമാറിനെയും കൂട്ടി സിന്ധു വീണ്ടും വീട്ടിലെത്തി.

പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണെന്ന് പറഞ്ഞ് ബാങ്കിലുണ്ടായിരുന്ന 18,000 രൂപയും മൂന്ന് ലക്ഷം രൂപയുടെ ചെക്കും ഒപ്പിട്ടുവാങ്ങി സ്ഥലംവിട്ടു. പത്താം തീയതി വീണ്ടും മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ട് വിളി തുടങ്ങി. ഇതിനിടെ വയോധികന്‍ മകനെ വിവരം അറിയിച്ചിരുന്നു. വൈകീട്ട് നാലരയോടെ പണം നല്‍കാമെന്നു പറഞ്ഞ് സിന്ധുവിനെ വീട്ടില്‍ വിളിപ്പിച്ച് പന്തളം പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button