![](https://breakingkerala.com/wp-content/uploads/2023/05/d-k-shivakumar-sidaramaiyah.webp)
കർണാടക: ഹൈക്കമാൻഡ് ചർച്ചയിലും കർണാടകയിൽ മുഖ്യമന്ത്രി ആര് എന്ന കാര്യത്തിൽ തീരുമാനമായില്ല. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി ആകണമെന്ന് ഉറച്ച് നിൽക്കുന്നതാണ് ഹൈക്കമാൻഡ് തീരുമാനം എടുക്കാൻ വൈകുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് സിദ്ധരാമയ്യ ഡൽഹിയിൽ എത്തിയെങ്കിലും ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഡി.കെ. ഡൽഹിയിലേക്കുള്ള യാത്ര റദ്ദാക്കി.
എഐസിസി നിരീക്ഷകരുമായി കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ ഖാർഗെയുടെ വീട്ടിൽ വെച്ച് നടന്ന യോഗം പൂർത്തിയായതായാണ് വിവരം. എന്നാൽ യോഗത്തിന് ശേഷം നേതാക്കൾ ആരും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. യോഗത്തിൽ, എം.എൽ.എമാരിൽ കൂടുതൽ പേരും സിദ്ധരാമയ്യയെ പിന്തുണച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, സോണിയാ ഗാന്ധി ഏൽപ്പിച്ച ദൗത്യം താൻ നിറവേറ്റിയെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ‘കർണാടക തിരിച്ചു പിടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് സോണിയാ ഗാന്ധി എന്നോട് പറഞ്ഞു. ആ ഉറപ്പ് ഞാൻ നിറവേറ്റി’- ശിവകുമാർ പറഞ്ഞു. അതേസമയം വിമതനീക്കങ്ങളെക്കുറിച്ചുള്ള എൻ.ഡി.ടി.വിയുടെ ചോദ്യങ്ങൾക്ക് ‘ആരേയും ഭീഷണിപ്പെടുത്തുന്നത് എന്റെ രീതിയല്ല. ഞാൻ കുട്ടിയല്ല’ എന്നായിരുന്നു ശിവകുമാറിന്റെ മറുപടി.