സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിവ് മാത്രം പോര, സുപ്രിയ ചേച്ചി മാലാഖയെ പോലെ വന്നു: വിന്‍സി

കൊച്ചി:മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. നായികാനായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിന്‍സി ശ്രദ്ധ നേടുന്നത്. പിന്നാലെ സിനിമയിലും സജീവമായി മാറുകയായിരുന്നു. വികൃതിയിലൂടെ തുടങ്ങി രേഖയിലെത്തി നില്‍ക്കുകയാണ് വിന്‍സി. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന എന്നീ ചിത്രങ്ങളിലേയും വിന്‍സിയുടെ പ്രകടനം കയ്യടി നേടിയിട്ടുണ്ട്.

തന്റെ പ്രതിഭ തെളിയിക്കാന്‍ ഇതിനോടകം തന്നെ വിന്‍സിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ തന്റെ തടിയുടെ പേരില്‍ കരിയറിന്റെ തുടക്കത്തില്‍ വിന്‍സിയ്ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിന്‍സി മനസ് തുറക്കുകയാണ്. തന്റെ ജീവിതത്തില്‍ മാലാഖയായി വന്നത് സുപ്രിയ മേനോന്‍ ആണെന്നാണ് വിന്‍സി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

vincy aloshious

സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് അങ്ങനെയല്ല എന്ന് വൈകാതെ തിരിച്ചറിഞ്ഞു. എന്റെ തടിയാണ് എല്ലാവര്‍ക്കും പ്രശ്‌നം. നടിയാകണമെങ്കില്‍ മെലിഞ്ഞിരിക്കണം എന്നൊരു നിയമം ഉള്ളത് പോലെ. തടി കാരണം ഞാന്‍ പുതിയകാലത്തിന് യോജിച്ച ആളല്ല എന്നൊക്കെയുള്ള വിമര്‍ശനം കേട്ടു. അതെന്തുകൊണ്ടാ അങ്ങനെ എന്ന് ആലോചിച്ചു. ആ പതിവ് മാറ്റിയെടുക്കണമെന്ന് ഉറപ്പിച്ചു.

അതിനിടയ്ക്ക് ജനഗണമനയിലേക്ക് വിളിച്ചു. തടി നോക്കണം ഫോട്ടോ അയക്കണം എന്ന് പറഞ്ഞു. അപ്പോഴാണ് സുപ്രിയ ചേച്ചി എന്റെ മാലാഖയായി വരുന്നത്. തടിയൊക്കെയുണ്ട് അതിനെന്താ ഈ കൂട്ടി നന്നായി അഭിനയിക്കും എന്ന് ചേച്ചി പറഞ്ഞു. അതോടെ ആ റോള്‍ ഓക്കെയായി. പിന്നെ ഭീമന്റെ വഴി, കനകം കാമിനി കലഹം, കരിക്ക് വെബ് സീരീസ്. ക്യാമറാപ്പേടി മാറുന്നത് കനകം കാമിനി കലഹത്തില്‍ വെച്ചാണ്.

ഭീമന്റെ വഴിയില്‍ കുഞ്ചാക്കോ ബോബനൊപ്പം ഇന്റിമേറ്റ് സീനുണ്ട്. ചാക്കോച്ചന്‍ എന്റെ മെന്റര്‍ കൂടിയാണ്. പക്ഷെ കൂളായി ആ രംഗങ്ങള്‍ ചിത്രീകരിച്ചു. ഞാന്‍ ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടം രേഖ തന്നെയാണ്. വെറൊരു നടിയെയാണ് ആ കഥാപാത്രത്തിനായി അവര്‍ ആദ്യം മനസില്‍ കണ്ടത്. പക്ഷെ അവര്‍ക്ക് കഥയില്‍ താല്‍പര്യം തോന്നിയില്ല. അങ്ങനെ എന്റെ ഭാഗ്യത്തിന് ആ സ്ഥാനത്തേക്ക് ഞാന്‍ എത്തി.

vincy aloshious

രേഖയുടെ കഥ കേട്ട് ആ കഥാപാത്രം ചെയ്യാന്‍ ഞാന്‍ ഉറപ്പിച്ചു. ഇന്റിമേറ്റ് സീനുകള്‍ ആവശ്യപ്പെടുന്ന കഥയാണ് രേഖയുടേത്. ഞാന്‍ അപ്പച്ചനോടും അമ്മയോടും കാര്യം പറഞ്ഞു. സിനിമ ഇറങ്ങിയ ശേഷം അതിന്റെ പേരില്‍ അവര്‍ എന്നെ തള്ളിപ്പറയരുതല്ലോ. ആ സീനുകള്‍ കംഫര്‍ട്ടബിളാണെങ്കില്‍ മാത്രം ചെയ്താല്‍ മതി എന്നാണ് സംവിധായകന്‍ ജിതിന്‍ ഐസക് പറഞ്ഞത്. സിനിമയുടെ കാതല്‍ അതാണ്. ആ സീനുകള്‍ ഒഴിവാക്കിയാല്‍ കഥയുടെ ബലം നഷ്ടപ്പെട്ടേക്കാം. അങ്ങനെ ഞാനത് ചെയ്തു. സിനിമ പുറത്തിറങ്ങി. ഒരുപാട് ആളുകള്‍ എന്നെ അഭിനന്ദിച്ചു.

രേഖയാണ് വിന്‍സി അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. വിന്‍സി ടൈറ്റില്‍ റോളിലെത്തിയ ചിത്രം കയ്യടി നേടിയിരുന്നു. പദ്മിനി, പഴഞ്ചന്‍ പ്രണയം തുടങ്ങിയ സിനിമകളാണ് അണിയറയിലുള്ളത്. പിന്നാലെ ബോളിവുഡിലും അരങ്ങേറുകയാണ് വിന്‍സി. സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ദ ഫേസ് ഓഫ് ദ ഫേസ്‌ലെസിലൂടെയാണ് വിന്‍സിയുടെ ബോളിവുഡ് അരങ്ങേറ്റം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News