രാഹുൽ ഗാന്ധി അപ്പീൽ നൽകി; ജാമ്യം നീട്ടി കോടതി,കേസ് ഏപ്രിൽ 13ലേക്ക് മാറ്റി

ന്യൂഡൽഹി :അപകീർത്തി കേസിലെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാവിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. ശിക്ഷയും കുറ്റവും മരവിപ്പിക്കാൻ അപേക്ഷകളും സമർപ്പിച്ചു. സൂറത്ത് സെഷൻസ് കോടതി രാഹുലിന്റെ ജാമ്യ കാലാവധി നീട്ടി. കേസ് ഏപ്രിൽ 13ന് പരിഗണിക്കാനായി മാറ്റി. 

മജിസ്ട്രേട്ട് േകാടതി രാഹുലിന് നേരത്തേ ജാമ്യം നൽകിയിരുന്നു. അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചാണ് ജാമ്യം അനുവദിച്ചിരുന്നത്. ഈ ജാമ്യമാണ് സെഷൻസ് കോടതി നീട്ടി നൽകിയത്. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർക്കൊപ്പം രാഹുൽ കോടതിയിൽ നേരിട്ടെത്തി. മുതിർന്ന നേതാക്കളോട് രാഹുലിനൊപ്പം പോകാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു.

മോദി പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിന് സൂറത്ത് മജിസ്ട്രേട്ട് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. കോടതി വിധി വന്ന് 12–ാം ദിവസമാണ് അപ്പീല്‍ നല്‍കിയത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കുകയും ചെയ്തു. അപ്പീൽ നൽകാതെ ജയിലിൽ പോകാനായിരുന്നു രാഹുലിന്റെ തീരുമാനമെങ്കിലും പാർട്ടി നിയമ സെൽ അപ്പീൽ നൽകാൻ തീരുമാനിക്കുകയായിരുന്നു.

2019 ഏപ്രില്‍ 13ന് കർണാടകയിലെ കോലാറിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചു നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്. ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്’ എന്ന പരാമർശത്തിനെതിരെ ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകി പരാതിയിലാണ് കോടതി ശിക്ഷിച്ചത്. പട്നയിൽ ബിജെപി നേതാവ് സുശീൽകുമാർ മോദി നൽകിയ അപകീർത്തിക്കേസിൽ ഏപ്രിൽ 12ന് രാഹുൽ ഗാന്ധിയോടു ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News