
കോട്ടയം: പി.സി ജോര്‍ജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പോലീസിന് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. എന്തു പറഞ്ഞാലും കേസ് എടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ലൗ ജിഹാദ് ആരോപണത്തില്‍ 400 അല്ല 4000 പേരുടെ കണക്കുണ്ടെന്നും ചോദിച്ചാല്‍ ബോധ്യപ്പെടുത്തേണ്ട ഇടത്ത് നല്‍കുമെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
‘പി.സി. ജോര്‍ജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പോലീസിന്റെ കൈയില്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടെ ഏതെങ്കിലും രീതിയില്‍ ഇത്തരം സംഘടനകള്‍ക്ക് എതിരെ പ്രതികരിച്ചാല്‍ ഉടനെ കേസെടുക്കുന്ന എടുക്കുന്ന നിലപാട് പോലീസ് തുടര്‍ന്നാല്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടുക എന്നല്ലാതെ വേറെ മാര്‍ഗമില്ല. പക്ഷേ ഈ കണക്കുകള്‍ ബോധ്യപ്പെടുത്തേണ്ടവര്‍ അതിന്റേതായ രീതിയില്‍ ചോദിച്ചാല്‍ തീര്‍ച്ചയായും കണക്കുകള്‍ നല്‍കാനുണ്ട്’- ഷോണ്‍ ജോര്‍ജ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദ്വേഷ പരാമര്‍ശ കേസില്‍ കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജ് രംഗത്തെത്തിയിരുന്നു. മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ ലൗജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പാലായില്‍ നടന്ന കെ.സി.ബി.സിയുടെ ലഹരിവിരുദ്ധ സെമിനാറില്‍ പറഞ്ഞത് വലിയ വിവാദത്തിന് കാരണമായി
‘മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെയാണ് ലൗ ജിഹാദിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെ ഒരു കൊച്ചു പോയി. വയസ്സ് 25. ഇന്നലെ രാത്രി ഒമ്പതരക്കാണ് പോയത്. തപ്പിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ചോദിക്കട്ടെ 25 വയസുവരെ ആ പെണ്‍കുട്ടിയെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ അതിനെ കെട്ടിച്ചുവിടാഞ്ഞെ. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രശ്നമാണത്.
ഒരു 22 – 23 വയസാകുമ്പോള്‍ ആ കുഞ്ഞിനെ കെട്ടിച്ചുവിടണ്ടേ, ആ മര്യാദ കാണിക്കണ്ടേ. 25 വയസായിരുന്നപ്പോള്‍ എനിക്ക് തോന്നിയല്ലോ പെണ്‍കുട്ടികളെ കാണുമ്പോ സന്തോഷം. അപ്പോള്‍ ഒരു പെണ്‍കൊച്ചിന് ആണുങ്ങളെ കാണുമ്പോള്‍ സന്തോഷം തോന്നില്ലേ. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗര്‍ബല്യമാണ്. ഇതറിയാതെ പോയിട്ട് കാര്യമൊന്നുമില്ല.
ഒരു 28-29 ആയാല്‍ വല്ല ശമ്പളവും കിട്ടുന്നതാണെങ്കില്‍ കെട്ടിക്കില്ല. ആ ശമ്പളം അങ്ങ് ഊറ്റിയെടുക്കാമല്ലോ. അതാണ് പ്രശ്നം. ക്രിസ്ത്യാനികള്‍ നിര്‍ബന്ധമായും ഒരു 24 വയസ്സിനകം പെണ്‍കുട്ടികളെ കല്ല്യാണം കഴിപ്പിക്കണം-. പി.സി. ജോര്‍ജ് സെമിനാറില്‍ പറഞ്ഞു.
നേരത്തേ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിന്റെ പേരിലായിരുന്നു പി.സി. ജോര്‍ജിനെതിരേ കേസെടുത്തത്. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പിന്നാലെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ലൗ ജിഹാദ് പരാമര്‍ശത്തില്‍ മൂന്ന് പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്.