KeralaNews

വൈപ്പിന്‍ പാലത്തിനടിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സനുമോഹന്റേതോ? സംശയം തീര്‍ക്കാനുള്ള അവസാന ശ്രമത്തില്‍ പോലീസ്

കൊച്ചി: കഴിഞ്ഞ ദിവസം വൈപ്പിന്‍ പാലത്തിനടിയില്‍ കണ്ടെത്തിയ അഴുകിയ നിലയിലുള്ള അജ്ഞാത മൃതദേഹം തൃക്കാക്കര കങ്ങരപ്പടി ശ്രീഗോഗുലം ഹാര്‍മണി ഫ്‌ളാറ്റില്‍ നിന്ന് കാണാതായ സനു മോഹന്റേതാണെന്ന സംശയത്തില്‍ പോലീസ്. തിരിച്ചറിയാനാവാത്ത വിധം ജീര്‍ണിച്ച മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ബന്ധുക്കളെ കാണിച്ച് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം തിരിച്ചറിയാന്‍ വിശദ പരിശോധന വേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്.

ഫ്‌ളാറ്റില്‍ നിന്ന് സ്വന്തം കാറില്‍ മകള്‍ വൈഗയോടൊപ്പം പുറത്തുപോയ സനുമോഹന്‍ എവിടെയാണെന്നതിനെക്കുറിച്ച് ഇപ്പോഴും വിവരമില്ല. മകള്‍ വൈഗയെ കഴിഞ്ഞ 21ന് മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സനുവിന്റെ കാര്‍ പാലക്കാട് വാളയാര്‍ അതിര്‍ത്തി കടന്നതായി അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ വാഹനം ഓടിച്ചത് സനുവാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സനുവിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇയാള്‍ പണം നല്‍കാനുള്ള ആരെങ്കിലും കാറുമായി കടന്നു കളഞ്ഞതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മകളെ കൊലപ്പെടുത്തിയശേഷം കടന്നു കളഞ്ഞതാണെന്ന സംശയത്തില്‍ പോലീസ് സനുവിന്റെ രേഖാ ചിത്രങ്ങള്‍ തയാറാക്കി പുറത്തു വിട്ടിട്ടുണ്ട്. ആ നിലയ്ക്കുള്ള ശ്രമത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതിനിടെ തിരുവനന്തപുരം പൂവാറില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പരിശോധിച്ചെങ്കിലും അത് സനുവിന്റേതല്ലെന്ന് വ്യക്തമായി.

സനുമോഹന് കടുത്ത സാമ്പത്തിക പ്രശ്‌നമുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. അക്കൗണ്ടില്‍ വന്‍ തുക ഉണ്ടെന്നാണ് സനു പറഞ്ഞിരുന്നത്. ഇതും കളവാണെന്ന് വ്യക്തമായി. കഴിഞ്ഞ രണ്ട് മാസമായി സനു മോഹന്റെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകള്‍ കണ്ടിരുന്നുവെന്നും തന്നോടു കാര്യമായി സംസാരിച്ചിരുന്നില്ലെന്നുമാണ് ഭാര്യയുടെ മൊഴി. സനുവിന്റെയും ഭാര്യയുടെയും ഫോണ്‍വിവരങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button