മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ചു; ബെഡിനായി പലതവണ സഹായം അഭ്യര്‍ത്ഥിച്ചിട്ടും മോദി തിരുഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കള്‍

ആഗ്ര: പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ചു. അമിത് ജയ്‌സ്വാല്‍ ആണ് മരണപ്പെട്ടത്.

ആശുപത്രയില്‍ കിടത്തി ചികിത്സിക്കാന്‍ ഒരു ബെഡിന് വേണ്ടി മോഡിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ജയ്‌സ്വാലിന്റെ അക്കൗണ്ടില്‍ നിന്ന് ബന്ധുക്കള്‍ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്ത് സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിര്‍ ഇഞ്ചക്ഷനെങ്കിലും ലഭിക്കുമോ എന്നു പോലും ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു അവിടെയും നിരാശയായിരുന്നു ഫലം. പത്ത് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. കൊവിഡ് ബാധിച്ചാണ് ഇദ്ദേഹത്തിന്റെ അമ്മയും മരിച്ചത്.

ജയ്‌സ്വാല്‍ മോഡിയുടെ വലിയ ആരാധകനായിരുന്നു. താന്‍ ‘മോഡി ഭക്ത’നാണെന്നാണ് ജയ്‌സ്വാല്‍ സ്വയം പറയാറുള്ളത്. ഇദ്ദേഹത്തിന്റെ വാട്‌സ് ആപ്പ് ഡിപിയും മോഡിയുടെ ചിത്രമായിരുന്നു. ജയ്‌സ്വാലിന്റെ ചികിത്സയ്ക്ക് മോദി ഇടപെടുമെന്നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ അവസാനം വരെ കരുതിയിരുന്നത്. ആ പ്രതീക്ഷയ്ക്കാണ് ഇന്ന് തിരിച്ചടിയുണ്ടായത്.

അതേസമയം ചെന്നൈയില്‍ ചികിത്സ തേടി നാലു മണിക്കൂറോളം കാത്തിരുന്ന നാല് കൊവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് മരിച്ചു വീണു. ചികിത്സ കിട്ടാതെയാണ് നാലു പേരും മരണത്തിന് കീഴടങ്ങിയത്. ചെന്നൈയിലെ ജനറല്‍ ആശുപത്രിയുട മുറ്റത്താണ് അതിദാരുണമായ കാഴ്ച.

ചികിത്സയ്ക്കായി ആളുകള്‍ പുറത്തുണ്ടെന്ന് അറിഞ്ഞ് ഡോക്ടര്‍മാര്‍ ആംബുലന്‍സില്‍ എത്തി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും നാലു പേരും മരണത്തിനു കീഴടങ്ങുകയായിരുന്നു. ആംബുലന്‍സില്‍ അത്യാസന നിലയില്‍ 24 പേര്‍ ചികിത്സ കാത്ത് കിടക്കുകയാണ്.

1200 കിടക്കയുള്ള ആശുപത്രി ഇതിനോടകം നിറഞ്ഞുകഴിഞ്ഞു. ഇതാണ് ഉള്ളംപൊള്ളിക്കുന്ന കാഴ്ചകളിലേയ്ക്ക് ചെന്നൈ നഗരം എത്തിനില്‍ക്കുന്നത്. അതേസമയം തമിഴ്നാട്ടില്‍ 43,858 ഓക്സിജന്‍ കിടക്കകളാണ് ഉള്ളത്. തീവ്രവ്യാപനം മുന്‍നിര്‍ത്തി 12,500 കിടക്കകള്‍കൂടി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി കൈകൊണ്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News