മത, രാഷ്ട്രീയ പരിപാടികള്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനു കാരണമായി; ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: മത, രാഷ്ട്രീയ പരിപാടികള്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനു കാരണമായെന്ന് ലോകാരോഗ്യ സംഘടന. ഓരോ ആഴ്ചയും പുറത്തിറക്കുന്ന കൊവിഡ് അപ്‌ഡേറ്റ് ആയ ‘വീക്ക്ലി എപിഡെമിയോളജിക്കല്‍ അപ്‌ഡേറ്റിന്റെ’ ഏറ്റവും അവസാന ലക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ചയാണ് ഈ അപ്‌ഡേറ്റ് പുറത്തിറങ്ങിയിരിക്കുന്നത്.

കൊവിഡ് രോഗബാധ വീണ്ടും വര്‍ധിക്കുന്നത് രാജ്യത്തെ വിവിധ വേരിയന്റുകളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. വൈറസ് ബാധ വര്‍ധിക്കാന്‍ പല കാരണങ്ങളുണ്ട്. വിവിധ മത, രാഷ്ട്രീയ പരിപാടികള്‍ ഈ കാരണങ്ങളില്‍ പെട്ടതാണ്. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ ഇടപഴകിയതും ആരോഗ്യ സംവിധാനങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ പോയതും ഇവയില്‍ പെടുന്നു എന്നും ഈ അപ്‌ഡേറ്റില്‍ സൂചിപ്പിക്കുന്നു.

കൊവിഡിന്റെ ഇന്ത്യന്‍ വകേഭദം ആഗോള ഉത്കണ്ഠയെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നു. ആദ്യമായി കണ്ടെത്തിയ ബി.1.617 വകഭേദത്തെ ആണ് ‘വേരിയന്റ് ഓഫ് കണ്‍സേണ്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതിവ്യാപനശേഷി ഇന്ത്യന്‍ വകഭേദത്തിന് ഉള്ളതിനാലാണ് നടപടി.

എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ ഒരു രേഖകളിലും ‘ഇന്ത്യന്‍ വേരിയന്റ്’ എന്ന വൈറസ് വിഭാഗമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബി.1.617 എന്ന വകഭേദത്തിന് കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദമെന്ന് ചില മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ അത് വസ്തുതാവിരുദ്ധമാണെന്നും ലോകാരോഗ്യ സംഘടന ഇന്ത്യന്‍ വേരിയെന്റ് എന്ന് ഒരിടത്തും പറയുന്നില്ലെന്നും ഒദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപെടുത്തുക എന്ന ഉദ്ദേശമാണ് ഇന്ത്യന്‍ വകഭേദം എന്ന പ്രയോഗത്തിന് പിന്നിലെന്നാണ് കേന്ദ്രത്തിന്റെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News