![](https://breakingkerala.com/wp-content/uploads/2023/03/rahul-gandhi.jpeg)
പട്ന: മോദി ജാതിപ്പേരുകാരെ അവഹേളിച്ചതുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് താൽക്കാലിക ആശ്വാസം. പട്ന പ്രത്യേക കോടതിയിലെ നടപടി താൽക്കാലികമായി നിർത്തിവച്ചു. ചൊവ്വാഴ്ച രാഹുൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പട്ന ഹൈക്കോടതി പറഞ്ഞു. അടുത്തമാസം 15ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
സൂറത്ത് കോടതിയിലെ നടപടികളുടെ തിരക്കിലായിരുന്നതിനാൽ ഹാജരാകാനുള്ള തീയതി നീട്ടി നൽകണമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് 25ലേക്ക് മാറ്റിയത്. അന്നേ ദിവസം രാഹുൽ ഗാന്ധി നേരിട്ടു ഹാജരാകുമെന്ന് ഉറപ്പുവരുത്താന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് മോദി ജാതിപ്പേരുകാർക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശം അപകീർത്തികരമാണെന്നു ആരോപിച്ചു ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി നൽകിയ ഹർജിയാണു പട്ന എംപി/എംഎൽഎ പ്രത്യേക കോടതി പരിഗണിക്കുന്നത്. സമാനമായ കേസിൽ സൂറത്ത് കോടതി രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ചതോടെ രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.