നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു.68 വയസായിരുന്നു.തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.നിരവധി സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.1987 ല്‍ പുറത്തിറങ്ങിയ സ്വാതിതിരുനാള്‍ ആണ് ആദ്യ ചിത്രം.അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.അഭിനേതാവിനൊപ്പം എഴുത്തുകാരന്‍ കൂടിയായ രവി വള്ളത്തോള്‍ ഇരുപത്തിയഞ്ചോളം ചെറുകഥകളും രചിച്ചിട്ടുണ്ട്.

മതിലുകള്‍,കോട്ടയം കുഞ്ഞച്ചന്‍,ഗോഡ്ഫാദര്‍,വിഷ്ണുലോകം,സര്‍ഗ്ഗം,കമ്മീഷണര്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

പ്രശസ്ത നാടകകൃത്ത്‌ ടി എൻ ഗോപിനാഥൻ നായരുടെ മകനായി മലപ്പുറം ജില്ലയിൽ ജനിച്ചു. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ അനന്തിരവനാണ് രവിവള്ളത്തോൾ‍. ശിശുവിഹാർ മോഡൽ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. മാർ ഇവാനിയോസ് കോളേജിൽ നിന്നും ഡിഗ്രി കഴിഞ്ഞ രവി വള്ളത്തോൾ,കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പി ജിയും കഴിഞ്ഞു. 1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി “താഴ്വരയിൽ‍ മഞ്ഞുപെയ്തു” എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങുന്നത്. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റെതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത “വൈതരണി” എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോൾ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ടി എൻ ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ രവിവള്ളത്തോൾ അഭിനയിച്ചു.

1980 ജനുവരി1-നായിരുന്നു രവി വള്ളത്തോളിന്റെ വിവാഹം. ഭാര്യയുടെ പേര് ഗീതാലക്ഷ്മി. അവർക്ക് കുട്ടികളില്ല. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി “തണൽ” എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News