ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയുകയാണ്, വിവാഹപ്രായം കൂട്ടരുത്; പ്രധാനമന്ത്രിയോട് രാഹുല്‍ ഈശ്വര്‍

കോഴിക്കോട്: സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയോട് അഭ്യര്‍ഥനയുമായി രാഹുല്‍ ഈശ്വര്‍. ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയുകയാണെന്നും അതിനാല്‍ വിവാഹപ്രായം കൂട്ടരുതെന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റില്‍ അഭ്യര്‍ഥിച്ചു. വിവാഹപ്രായം കൂട്ടുന്നത് ഹിന്ദുക്കള്‍ക്ക് ആത്മഹത്യാപരമാണെന്നും പറയുന്നുണ്ട്.

‘മോദി ജി, ദൈവത്തെ കരുതിയും ഹിന്ദുക്കളെ കരുതിയും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തരുത്. ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് ഇപ്പോള്‍ തന്നെ കുറയുകയാണ്. മുസ്ലിം വ്യക്തിനിയമപ്രകാരം പെണ്‍കുട്ടിക്ക് 16 വയസില്‍ കല്യാണം കഴിക്കാം. ഹിന്ദു ജനസംഖ്യ വീണ്ടും കുറയും’ -രാഹുല്‍ ഈശ്വര്‍ ട്വീറ്റില്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് ഹിന്ദുക്കള്‍ക്ക് ആത്മഹത്യാപരം ആണെന്നും രാഹുല്‍ അടുത്ത ട്വീറ്റില്‍ പറയുന്നു. മൂന്ന് പോയിന്റുകളാണ് ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു പ്രത്യുല്‍പാദന നിരക്ക് വീണ്ടും കുറയും, മുസ്ലിം വിവാഹപ്രായം വ്യക്തിനിയമ ബോര്‍ഡ് തീരുമാനിക്കുന്നു, നിയമ കമീഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശം സ്ത്രീക്കും പുരുഷനും 18 വയസ് എന്നാണ് -രാഹുല്‍ പറയുന്നു.

മുസ്ലിം പ്രത്യുല്‍പാദനം വര്‍ധിക്കുന്നതിലല്ല, ഹിന്ദു പ്രത്യുല്‍പാദനം കുറയുന്നതിലാണ് ആശങ്കയെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഹിന്ദു ജനസംഖ്യ 10 ശതമാനം വരെ കുറഞ്ഞുവെന്നാണ് രാഹുല്‍ അവകാശപ്പെടുന്നത്. വൈകിയുള്ള വിവാഹവും ഇതിന്റെ കാരണങ്ങളിലൊന്നായി എടുത്തുപറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News