KeralaNews

മേതില്‍ ദേവികയുടെ മകന്റെ പിതൃത്വം തന്റെ ചുമലില്‍ ചാര്‍ത്തുന്നു, ദേവികയുടെ മുന്‍ഭര്‍ത്താവ് ഞാനല്ല; തുറന്നുപറഞ്ഞ് നിര്‍മ്മാതാവ് രാജീവ്

നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹമോചിതരാവുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ദേവികയുടെ മുന്‍വിവാഹ ജീവിതത്തെക്കുറിച്ച് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിര്‍മ്മാതാവ് രാജീവ് ഗോവിന്ദനാണ് ദേവികയുടെ ആദ്യ ഭര്‍ത്താവ് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.

ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജീവ് ഗോവിന്ദന്‍. തന്റെ ഫേസ്ബുക്ക് തുറക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പലരുടെയും ചോദ്യത്തിന് മറുപടി പറഞ്ഞു മടുത്തെന്നും രാജീവ് പറയുന്നു. മേതില്‍ ദേവിക തന്റെ ഭാര്യ അല്ലെന്നും അവരുടെ മകന്റെ പിതൃത്വവും തന്റെ ചുമലില്‍ ചാര്‍ത്തുകയാണ് ചിലര്‍ എന്ന് രാജീവ് പറയുന്നു.

മേതില്‍ ദേവിക ആദ്യ വിവാഹം ചെയ്യുന്നത് രാജീവ് നായര്‍ എന്ന വ്യക്തിയെയാണ്. 2002ല്‍ വിവാഹിതരായ ഇവര്‍ 2004ല്‍ വേര്‍പിരിഞ്ഞു. പേരിലുളള ഈ സാദൃശ്യമാണ് രാജീവ് ഗോവിന്ദന് വിനയായത്. സച്ചി-പൃഥ്വി കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത അനാര്‍ക്കലിയുടെ നിര്‍മ്മാതാവാണ് രാജീവ്.

രാജീവ് ഗോവിന്ദന്റെ വാക്കുകള്‍:

ആ രാജീവ് നായര്‍ ഞാനല്ല…മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് രാജീവ് നായര്‍ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ‘ലൗവ് റീല്‍സ്’ എന്നൊരു ഓണ്‍ലൈന്‍ മാധ്യമം ഈ വാര്‍ത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതില്‍ ദേവികയ്ക്ക് ചാര്‍ത്തി നല്‍കി.

ഭാവനാസമ്പന്നമായ കഥകള്‍ ചമച്ചു. എന്ത് മാധ്യമ പ്രവര്‍ത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനം. ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതില്‍ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലില്‍ ചാര്‍ത്തി. എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭര്‍ത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ ‘രാജീവ് ‘മാരും ഒന്നല്ല. വാര്‍ത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാര്‍ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വിഡിയോ ലൗറീല്‍സ് പിന്‍വലിക്കുക. നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button