മൂത്ത മകളുടെ ചികിത്സയ്ക്ക് പണമില്ല; 12കാരിയായ ഇളയ മകളെ മാതാപിതാക്കള്‍ 10,000 രൂപയ്ക്ക് വിറ്റു!

ഹൈദരാബാദ്: 16കാരിയായ മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ഇളയ മകളെ മാതാപിതാക്കള്‍ വിറ്റു. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ദിവസവേതനക്കാരായ മാതാപിതാക്കള്‍ 12കാരിയായ മകളെ 46കാരന് വിറ്റത്. ശ്വാസകോശ സംബന്ധമായ അസുഖമുള്ള മകളുടെ ചികിത്സാ ചെലവിനായി 25,000 രൂപയ്ക്കാണ് ഇളയ മകളെ വില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വിവരമറിഞ്ഞ അയല്‍വാസിയായ ചിന്ന സുബയ്യ വിലപേശലിന് ശേഷം 10,000 രൂപ നല്‍കി കുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി കുട്ടിയേയും കൂട്ടി ചിന്ന സുബയ്യ ദാംപുരിലെ ബന്ധുവീട്ടിലെത്തി.

കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ ഇവര്‍ ഗ്രാമത്തലവനെ വിവരം ധരിപ്പിക്കുകയും തുടര്‍ന്ന് വനിതാ ശിശു ക്ഷേമ സമിതിയെ അറിയിക്കുകയായിരിന്നു. പിറ്റേദിവസം പെണ്‍കുട്ടിയെ വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെത്തി കുട്ടിയെ ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ കുട്ടിയ്ക്ക് കൗണ്‍സിലിങ് നല്‍കി വരികയാണ്.

വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്ന് ചിന്ന സുബയ്യയുടെ ഭാര്യ നേരത്തെ തന്നെ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിന് മുമ്പ് പലതവണ ഇയാള്‍ 12കാരിയെ വിവാഹം ചെയ്തു നല്‍കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളെ സമീപിച്ചിരുന്നതായാണ് വിവരം. സുബയ്യക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News