മകളെ ഒരാഴ്ചയായി കാണാനില്ല, ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയുടെ അച്ഛൻ.

കൊച്ചി:മകളെ ഒരാഴ്ചയായി കാണാനില്ലെന്നും ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയുടെ അച്ഛൻ.മകളെ ഭീഷണിപ്പെടുത്തി പറയിച്ചതാണ്. രാഹുൽ മർദ്ദിച്ചിട്ടില്ലെന്ന് പറഞ്ഞത് കള്ളമാണ്. മകളെ ഇന്നലെ മുതൽ ഫോണിൽ കിട്ടുന്നില്ല. തിങ്കളാഴ്ച മുതൽ ജോലിക്ക് പോയെന്ന് അറിയിച്ചെങ്കിലും അവിടെ എത്തിയിരുന്നില്ല.

മകളെ രാഹുൽ അടിച്ചു എന്നത് വാസ്തവമാണ്. അതിനു തെളിവുകൾ ഉണ്ട്. ബെൽറ്റ്‌ കൊണ്ട് അടിച്ചത് ഡോക്ടർ സാക്ഷ്യപ്പെടുത്തിയതാണ്.ഫോറൻസിക് തെളിവുകളും ഉണ്ട്,” അച്ഛൻ പറഞ്ഞു.യുവതിയെ കാണാനില്ലെന്ന് സഹോദരനും പറഞ്ഞു . യുവതിയെ കുറിച്ച് ഇന്നലെ മുതൽ വിവരമൊന്നുമില്ല. മെയ് 28 ന് ശേഷം ഒരാഴ്ചയായി ഓഫീസിൽ ചെന്നിട്ടില്ലെന്നും യുവതി നിലപാട് മാറ്റിയത് രാഹുലിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയാവാം എന്നും സഹോദരൻ പറഞ്ഞു.

യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് യുവതിയുടെ അമ്മയും പറഞ്ഞു.പന്തീരാങ്കാവ് കേസിൽ പ്രതിയായ രാഹുലിനെതിരെ താൻ പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞ് യുവതി ഇന്ന് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ പ്രതികരണം.

സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികൾ ഉന്നയിച്ചത്. രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി വിഡീയോയിൽ പറയുന്നുണ്ട്.

പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും ഇപ്പോള്‍ തിരുത്തിപ്പറഞ്ഞിരിക്കുന്നതും. സംഭവത്തില്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഇത് ഗൗരവമായി കണക്കാക്കിയിരുന്നില്ല. കൂടാതെ പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്.

തുടര്‍ന്ന് സംഭവത്തില്‍ പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനം രൂക്ഷമായതോടെയാണ് കേസില്‍ നടപടി ഊര്‍ജ്ജിതമായത്. തുടര്‍ന്ന് രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശരത്തിന് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു.

യുവതിയുടെ പരാതിയില്‍ രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതെല്ലാം പെണ്‍കുട്ടി നിഷേധിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News