അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചത്? പരാതിക്ക് പിന്നില്‍ വിവാഹമോചനം നേടാതെ രണ്ടാം വിവാഹം ചെയ്തത് എതിര്‍ത്തതിന്റെ വൈരാഗ്യം

തിരുവനന്തപുരം: അമ്മ പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി പിതാവ് കെട്ടിച്ചമച്ചതെന്ന് സൂചന. യുവതിയുമായി വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം ചെയ്തത് എതിര്‍ത്തതിന്റെ വൈരാഗ്യത്തിലാണ് ഭര്‍ത്താവ് പീഡന കേസ് കെട്ടിച്ചമച്ചതെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം ആദ്യ വിവാഹം വേര്‍പെടുത്താതെ രണ്ടാം വിവാഹം നടത്തിയത് മതനിയമപ്രകാരമെന്ന ഭര്‍ത്താവിന്റെ വാദം ജമാ അത്ത് കമ്മിറ്റി തള്ളിയിട്ടുണ്ട്. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. രണ്ടാം വിവാഹത്തെ എതിര്‍ത്ത് കോടതിയില്‍ പോയതിനു പിന്നാലെയാണ് ഭര്‍ത്താവ് കുട്ടികളെ ഏറ്റെടുത്തതും പരാതിക്ക് തുടക്കമായതെന്നും വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നു.

രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കം പീഡനപരാതിക്ക് വഴിയൊരുക്കിയെന്നാണ് സംശയം. രണ്ടാം വിവാഹത്തെ എതിര്‍ത്ത യുവതി മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോയി. 2019 നവംബറില്‍ പ്രതിമാസം അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചു. തൊട്ടടുത്ത മാസമാണ് ഭര്‍ത്താവ് യുവതിയുടെ വീട്ടില്‍ നിന്നു കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് രണ്ട് മാസം കഴിഞ്ഞ് വിദേശത്തെത്തിയപ്പോള്‍ പീഡനവിവരം തുറന്ന് പറഞ്ഞെന്നാണ് പരാതി.

കേസില്‍ അമ്മയ്ക്കു പോക്സോ കോടതി ജാമ്യം നിഷേധിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജാമ്യത്തെ എതിര്‍ത്തു. കുട്ടിയുടെ കൗണ്‍സിലിങ് റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും കൗണ്‍സിലിങ് നടത്തിയവര്‍ക്കു മുന്നിലും മജിസ്ട്രേറ്റിനു മുന്നിലും കുട്ടി ഇതേകാര്യങ്ങള്‍ വിവരിച്ചതായി കേസ് ഡയറിയിലുണ്ടെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു.

എന്നാല്‍, മാതാവിനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. 2018 മുതല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. നാലുമക്കളില്‍ ഇളയകുട്ടി ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്. 2019ല്‍ ഭര്‍ത്താവ് രണ്ടാമത്തെ കുട്ടിയെയും നാലാമത്തെ കുട്ടിയെയും കൂടെ കൊണ്ടുപോയി. ഭര്‍ത്താവ് 13 വയസുള്ള കുട്ടിയെ ഉപകരണമാക്കുകയാണ്. പണവും സ്വാധീനവും ഉപയോഗിച്ച് മാതാവിനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും അഭിഭാഷകന്‍ വാദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News