മാസ്‌കുകളുടെ പേരില്‍ പകല്‍ക്കൊള്ള! ആശുപത്രിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ഡി.വൈ.എഫ്.ഐ

തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ മാസ്‌കുകള്‍ക്ക് ഈടാക്കുന്നത് വായില്‍ തോന്നിയ വിലയാണെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. നേരത്തേ എട്ട് രൂപ മുതല്‍ പത്തുവരെ രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌കിന് ഇപ്പോള്‍ 35മുതല്‍ 50 വരെ രൂപയാണ് ഈടാക്കുന്നത്. ഇപ്പോഴിതാ കൊവിഡ് 19 വൈറസിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ കൊള്ള ലാഭത്തിനായി മാസ്‌കിന്റെ വില കുത്തനെ കൂട്ടി പകല്‍ക്കൊള്ള നടത്തിയിരിക്കുകയാണ് തൃശൂര്‍ പേരമംഗലം സ്ഥിതി ചെയ്യുന്ന നൈല്‍ ഹോസ്പിറ്റല്‍.

പരമാവധി അഞ്ച് രൂപ ഈടാക്കാവുന്ന നോര്‍മല്‍ സിംഗിള്‍ ലയര്‍ മാസ്‌കിന് ഇവര്‍ ഈടാക്കുന്നത് 25 രൂപയാണ്. ഈ കരിഞ്ച ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ചോദ്യം ചെയ്ത യുവാവിനോട് വളരെ മോശമായാണ് ആശുപത്രി ജീവനക്കാര്‍ പെരുമാറിയത്. ഇതേ തുടര്‍ന്ന് ഡിവൈഎഫ്ഐ കൈപ്പറമ്പ് മേഖല കമ്മിറ്റി സെക്രട്ടറി എം.എസ് ശ്രീജിത്ത് മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കുകയായിരുന്നു.

പരാതി എത്തേണ്ടിടത്ത് എത്തിയപ്പോള്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ആശുപത്രി അധികൃതര്‍. ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം പേരമംഗലം പോലീസ് സ്റ്റേഷനിലെത്തിയാണ് മാപ്പ് പറഞ്ഞത്. മാപ്പ് പറഞ്ഞതിന് പുറമെ ഇനി മുതല്‍ അഞ്ച് രൂപയ്ക്ക് തന്നെ മാസ്‌ക് വില്‍ക്കാമെന്നും അവര്‍ സമ്മതിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News