ആദ്യശ്രമം പരാജയം, ബോംബുകള്‍ സ്വിച്ച്‌ ഓണ്‍ ചെയ്യാൻ മറന്നു,ഹാളിലേക്ക് തിരിച്ചുവന്നു; മാര്‍ട്ടിന്റെ മൊഴി പുറത്ത്

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന് ഉപയോഗിച്ച ബോംബുകളുടെ സ്വിച്ച്‌ ഓണ്‍ ചെയ്യാൻ ആദ്യം മാര്‍ട്ടിൻ ഡൊമിനിക് മറന്നതായി മൊഴി.

മെഡിക്കല്‍ കോളേജിന് സമീപത്തുനിന്ന് റിമോട്ടിലെ സ്വിച്ച്‌ അമര്‍ത്തിയെങ്കിലും സ്ഫോടനമുണ്ടായില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സ്ഫോടനമുണ്ടായ ദിവസത്തെ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.

രാവിലെ 7.30-ഓടെ സാമ്ര കണ്‍വെൻഷൻ സെന്ററിലെത്തിയ പ്രതി കൈയിലുണ്ടായിരുന്ന ബോംബ് സെന്ററില്‍ സ്ഥാപിച്ചു. ഈ സമയത്ത് ഹാളിലുണ്ടായിരുന്നത് വെറും മൂന്ന് പേര്‍ മാത്രമായിരുന്നു. പിന്നീട്, സെന്ററില്‍ നിന്ന് പുറത്തെത്തിയ ഇയാള്‍ ആളുകള്‍ വന്നുതുടങ്ങുന്ന സമയത്ത് സെന്ററില്‍നിന്ന് മാറിനിന്ന് ബോംബ് സ്ഫോടനം നടത്താൻ ശ്രമിച്ചു. എന്നാല്‍, ബോംബ് സ്വിച്ച്‌ ഓണ്‍ ചെയ്യാൻ മറന്നതിനാല്‍ സ്ഫോടനമുണ്ടായില്ല.

പിഴവ് പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ ബോംബ് സ്ഥാപിച്ച സ്ഥലത്ത് വീണ്ടുമെത്തി ബോംബിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്തു. ഇതിനുശേഷമാണ് ഇയാള്‍ ഹാളിന്റെ ഏറ്റവും പിറകില്‍ വന്നുനിന്നത്. പിന്നീട്, പ്രാര്‍ഥനാസമയത്ത് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്‌ സ്ഫോടനം നടത്തുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു.

കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് മാര്‍ട്ടിൻ പദ്ധതി നടപ്പിലാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. ശനിയാഴ്ചയും ഇയാള്‍ സെന്ററിലെത്തിയിരുന്നു. ഞാറാഴ്ച പ്രാര്‍ഥന അവസനിക്കുമെന്നതിനാല്‍ അന്നുതന്നെ സ്ഫോടനം നടത്തണമെന്ന് ഇയാള്‍ നിശ്ചയിച്ചിരുന്നു.

ഞായറാഴ്ച രാവിലെ രാവിലെ 9.40-ഓടെയായിരുന്നു സ്ഫോടനം. 2,400 വിശ്വാസികള്‍ ഈ സമയം ഹാളില്‍ പ്രാര്‍ഥന നടത്തിയിരുന്നു. പ്രാര്‍ഥനയ്ക്കിടെയുണ്ടായ സ്ഫോടനങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News