അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പോലീസിന്റെ ഓണ്‍ലൈന്‍ പാസ് സംവിധാനം നിലവില്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്തുള്ള യാത്രയ്ക്ക് പോലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍ നിലവില്‍. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാത്ര ചെയ്യുന്നതിന് അതാത് സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസിന്റെ ആവശ്യമില്ല.

വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശനിയാഴ്ച വരെ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം. ശനിയാഴ്ചക്കുശേഷം മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിട്ടോ അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയോ പാസിന് അപേക്ഷിക്കേണ്ടതാണ്.

അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷിക്കാം. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാന്‍ പോലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. പുറത്തിറങ്ങുന്നവര്‍ പൊലീസിന്റെ പാസും അത്യാവശ്യ സാഹചര്യത്തില്‍ സത്യവാങ്മൂലവും കരുതിയിരിക്കണം.

ഹോട്ടലുകള്‍ക്ക് രാവിലെ 7.30 മുതല്‍ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി സംവിധാനം പാലിക്കണം. തട്ടുകടകള്‍ക്ക് അനുമതിയില്ല. ചരക്കുഗതാഗതത്തിന് തടസമില്ല. അടിയന്തര ഘട്ടത്തില്‍ മരുന്ന് ഉള്‍പ്പെടെ ജീവന്‍ രക്ഷാ ഉപാധികള്‍ക്കായി പൊലീസിന്റെ സഹായം തേടാം. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഇടപാടുകള്‍ രാവിലെ 10 മണി മുതല്‍ രണ്ടുവരെയാണ്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ളവക്ക് മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. ഇത്തരം ചടങ്ങുകള്‍ നടത്തുന്നവര്‍ സ്വയം തയാറാക്കിയ സത്യപ്രസ്താവന, ക്ഷണക്കത്ത്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കരുതണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News