പൂന്തുറയില്‍ വിലക്ക് ലംഘിച്ച് ജനം റോഡില്‍; നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയില്‍ നാട്ടുകാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോലും പോലീസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ജനങ്ങള്‍ പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വലിയ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം തടയുകയും ചെയ്തു.

പൂന്തുറയ്ക്കെതിരെ വ്യാജ ആരോപണങ്ങളാണ് സര്‍ക്കാരും പോലീസും നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സമീപപ്രദേശങ്ങളില്‍ നടക്കുന്ന കൊവിഡ് പരിശോധനയുടെ ഫലം പൂന്തുറയുടെ പേരില്‍ എഴുതി ചേര്‍ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൂന്തുറ നിവാസികള്‍ സംഘടിച്ചെത്തിയത്.

കൊവിഡ് രൂക്ഷമായിട്ടുള്ള പൂന്തുറയില്‍ സ്ഥിതി ആശങ്കാജനകമാണ്. പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു. പൂന്തുറയില്‍ സര്‍ക്കാര്‍ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ്. ഡോര്‍ റ്റു ഡോര്‍ രീതിയില്‍ മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം.

നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കമാന്‍ഡോകളടക്കം 500 പോലീസുകാരെ നിയോഗിച്ചു. മത്സ്യ ബന്ധന ബോട്ടുകള്‍ തമിഴ്നാട് പ്രദേശത്തേക്ക് പോകുന്നതും വരുന്നതും നിരോധിച്ചു. തിരുവനന്തപുരത്ത് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 92 പേരില്‍ 77 പേരും പൂന്തുറയിലാണ്. കൊവിഡ് ബാധിതരില്‍ ഒരു വയസുകാരി മുതല്‍ 70 കാരന്‍ വരെയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News