ജീവന് ഭീഷണി, ആത്മഹത്യയുടെ വക്കിൽ, നമ്പർ.18 ഹോട്ടല്‍ പീഡനക്കേസിലെ പരാതിക്കാരി

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്നും ആത്മഹത്യയുടെ വക്കിലാണെന്നും കൊച്ചിയിലെ നമ്ബര്‍.18 ഹോട്ടല്‍ പീഡനക്കേസിലെ പരാതിക്കാരി.

കേസിലെ പ്രതിയായ അഞ്ജലി ഇരകളെ ഒളിവിലിരുന്ന് നിരന്തരം വേട്ടയാടുകയാണ്. അഞ്ജലിയുടെ മറ്റ് പല ഇടപാടുകളെ കുറിച്ച്‌ അറിയാമെന്നും , പൊലീസ് എന്തുകൊണ്ടാണ് അഞ്ജലിയെ അറസ്റ്റ് ചെയ്യാത്തതെന്നും ന്യൂസ് അവറില്‍ പരാതിക്കാരി ചേദിച്ചു.

അതേസമയം ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ (Roy Violet) പോക്സോ കേസിലെ പരാതിക്കാരിയെ അപമാനിച്ച്‌ ഒളിവിലുള്ള പ്രതി അഞ്ജലി രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുമാണ് ആക്ഷേപം

പോക്സോ കേസില്‍ നമ്ബര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം മൂന്ന് പേര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പരാതിക്കാരിയെ അപമാനിച്ച്‌ പ്രതികളില്‍ ഒരാളായ അഞ്ജലി തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണങ്ങള്‍ നടത്തുന്നത്. പെണ്‍കുട്ടിയുമായി ബാറിലടക്കമെത്തിയത് അമ്മയാണെന്നും പരാതിക്കാര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുമാണ് അഞ്ജലിയുടെ പുതിയ ആരോപണം.

എന്നാല്‍ അഞ്ജലിയുടെ ആരോപണം തള്ളിയ പരാതിക്കാരി അഞ്ജലി മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്ന് വെളിപ്പെടുത്തി. ഇക്കാര്യം പോലീസിനെ അറിയിച്ച തന്നെ അഞ്ജലിയുടെ ബന്ധു ഭീഷണിപ്പെടുത്തി. മകളെ ഇല്ലാത്ത ആരോപണങ്ങളിലേക്ക് വലിച്ചിഴച്ച്‌ കേസ് പിന്‍വലിപ്പിക്കാനാണ് അഞ്ജലിയുടെ ശ്രമമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അഞ്ജലി അടക്കമുള്ളവര്‍ക്ക് പോക്സോ കേസിലടക്കം ഉള്ള പങ്കാളിത്തതിന്‍റെ തെളിവുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അന്വേഷണ സംഘം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് കൈമാറി.

പീഡന പരാതി ഇങ്ങനെ

കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയില്‍ മോഡലുകളുടെ മരണത്തിന്‍റെ പേരില്‍ വിവാദത്തിലായ ഹോട്ടലാണ് ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18. ഹോട്ടലില്‍ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച്‌ കൊണ്ടുപോയി ലഹരി പദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നല്‍കിയ പരാതി. പ്രതികള്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഭീഷണി ഭയന്നാണ് പരാതി പറയാന്‍ വൈകിയതെന്നും ഇവര്‍ മൊഴി നല്‍കി.

റോയ് വയലാട്ടിന്‍റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദര്‍ എന്ന് പറഞ്ഞ് തന്ത്രപൂര്‍വ്വം നമ്ബര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ട്രാപ്പ് ഒരുക്കിയതാണെന്ന് മനസ്സിലായതോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാര്‍ മൊഴി നല്‍കി. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ റോയ് വയലാട്ട് നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടെയിലാണ് പുതിയ കേസ്. റോയ് വയലാട്ട് മറ്റ് പെണ്‍കുട്ടികളെ സമാനമായ രീതിയില്‍ ഉപദ്രവിച്ചതിന് ചില തെളിവുകളുണ്ടെന്നും കൂടുതല്‍ പരാതികള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News